ട്രംപിന്റെ സമാധാന ആഹ്വാനങ്ങള്‍ ലംഘിച്ച് യുക്രെയ്‌നെതിരെ റഷ്യയുടെ വ്യോമാക്രമണം

ട്രംപിന്റെ സമാധാന ആഹ്വാനങ്ങള്‍ ലംഘിച്ച് യുക്രെയ്‌നെതിരെ റഷ്യയുടെ വ്യോമാക്രമണം


കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും മറ്റ് പ്രദേശങ്ങളിലും റഷ്യ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കി. 

തുടര്‍ച്ചയായ രണ്ടാം ദിവസവും 367 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. യുക്രെനിയന്‍ വ്യോമസേനയുടെ കണക്കനുസരിച്ച് യുദ്ധത്തിലെ ഏറ്റവും വലിയ ഒറ്റ രാത്രി ആക്രമണങ്ങളിലൊന്നാണിത്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നും 60 പേര്‍ക്ക് പരിക്കേറ്റതായും രാജ്യത്തുടനീളം 80ലധികം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 300ലധികം മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു.

അതിക്രമം നിര്‍ത്താനുള്ള യു എസ് പ്രസിഡന്റ് ട്രംപിന്റെ അഭ്യര്‍ഥനകള്‍ വകവയ്ക്കാതെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അതിക്രമം നടത്തുന്നത്. 

റഷ്യ യുദ്ധം നീട്ടിക്കൊണ്ടുപോകുകയും ദിവസേന കൊലപാതകങ്ങള്‍ തുടരുകയും ചെയ്യുന്നുവെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമേരിക്കയുടെ നിശബ്ദതയും ലോകത്തിലെ മറ്റുള്ളവരുടെ നിശബ്ദതയും പുടിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെനനും ട്രംപ് പറഞ്ഞു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയം യുക്രെയ്‌നിയന്‍ സൈനിക- ഉത്പാദന സൗകര്യങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. മോസ്‌കോ ഉള്‍പ്പെടെ റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ 110 യുക്രെയ്‌നിയന്‍ ആക്രമണ ഡ്രോണുകള്‍ തകര്‍ത്തതായി മന്ത്രാലയം അറിയിച്ചു. സമീപ ദിവസങ്ങളില്‍ റഷ്യന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി ഉള്‍പ്പെടെ നിരവധി റഷ്യന്‍ സൈനിക- വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തലില്‍ ഒപ്പുവെച്ചില്ലെങ്കില്‍ റഷ്യയ്ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. അതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ആക്രമണങ്ങളുടെ തീവ്രത വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച ട്രംപുമായി രണ്ട് മണിക്കൂര്‍ നീണ്ട സംഭാഷണത്തിന് ശേഷം വെടിനിര്‍ത്തലിന് കീവ് സമ്മതിച്ചെങ്കിലും ഉടമ്പടി പുടിന്‍ നിരസിച്ചു. പുടിന്‍ സമാധാനം ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞെങ്കിലും എന്നാല്‍ ഈ ആഴ്ച യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ സമാധാനത്തിന് തയ്യാറല്ലെന്ന് പറഞ്ഞതായി ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ക്രെംലിനില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ ഫലമുള്ളുവെന്നാണ് സെലെന്‍സ്‌കി പറഞ്ഞത്.

ഇപ്പോള്‍ പ്രധാനം യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും ദൃഢനിശ്ചയമാണെന്നും ലോകത്തിലെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ദൃഢനിശ്ചയമാണെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ ദുര്‍ബലതകളെല്ലാം ലോകത്തിന് അറിയാമെന്നും യുദ്ധം നിര്‍ത്താന്‍ കഴിയുമെന്നും പക്ഷേ റഷ്യയില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ അത് സാധിക്കുകയുള്ളുവെന്നും സെലെന്‍സ്‌കി പറഞ്ഞു. 

യുക്രെയ്‌നും റഷ്യയും തമ്മില്‍ സമാധാന കരാറില്‍ ചര്‍ച്ചകള്‍ തുടരണമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞു.