റഷ്യന്‍ ആക്രമണം കനത്തു; സഹായം തേടി സെലന്‍സ്‌കി

റഷ്യന്‍ ആക്രമണം കനത്തു; സഹായം തേടി സെലന്‍സ്‌കി


കീവ്: യുക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ യു എസിനോടും യൂറോപ്യന്‍ യൂണിയനോടും കൂടുതല്‍ സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ദീര്‍ഘ ദൂര മിസൈലായ ടോമാഹോക്ക് നല്‍കുന്നതുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് റഷ്യ അതിശക്തമായ ആക്രമണവുമായി രംഗത്തെത്തിയത്.

റഷ്യ നടത്തിയ അതിശക്തമായ ബോംബ് ആക്രമണത്തില്‍ യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ആശുപത്രിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏഴു രോഗികള്‍ക്ക് പരിക്കേറ്റു. അമ്പതോളം രോഗികളെ മാറ്റിപ്പാര്‍പ്പിച്ചു. യുക്രെയ്‌നിന്റെ ഊര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു.

എല്ലാ രാത്രിയും റഷ്യ യുക്രെയ്‌നിന്റെ വൈദ്യുതി നിലയങ്ങളെയും വൈദ്യുതി ലൈനുകളെയും പ്രകൃതി വാതക സംവിധാനങ്ങളെയും ആക്രമിക്കുന്നതായി സെലന്‍സ്‌കി ടെലിഗ്രാമില്‍ കുറിച്ചു. റഷ്യയുടെ ദീര്‍ഘ ദൂര ആക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്ന് യുക്രെയ്ന്‍ നേരത്തെ തന്നെ വിദേശ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

അമേരിക്ക, യൂറോപ്പ്, ജി-7 രാജ്യങ്ങള്‍ തുടങ്ങി എല്ലാവരുടെയും സഹായം അഭ്യര്‍ഥിച്ച സെലന്‍സ്‌കി യുക്രെയ്ന്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ജര്‍മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിച്ച സൈനിക സഹായം ആദ്യ പകുതിയിലെ സഹായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43 ശതമാനം കുറഞ്ഞിട്ടുണ്ട്.