കാനഡയിലെ അലേര്‍ട്ടില്‍ സൂര്യന്‍ 'ഉറങ്ങാന്‍ പോയി'; ഇനി ഫെബ്രുവരി 7ന് ഉദിക്കും

കാനഡയിലെ അലേര്‍ട്ടില്‍ സൂര്യന്‍ 'ഉറങ്ങാന്‍ പോയി'; ഇനി ഫെബ്രുവരി 7ന് ഉദിക്കും


ടൊറന്റോ: കാനഡയിലെ അലേര്‍ട്ടില്‍ ഇനി സൂര്യനുദിക്കാന്‍ 136 ദിവസം കഴിയണം. ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ മാറിയാണ് നിരവധി പേര്‍ താമസിക്കുന്ന അലേര്‍ട്ട്. ഭൂമിയില്‍ തന്നെ ഏറ്റവും കടുത്ത തണുപ്പ് അനുഭവപ്പെടുന്ന മേഖലയായതിനാല്‍ അലേര്‍ട്ട് ഗവേഷകരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഇവിടത്തെ ഏറ്റവും കൗതുകകരമായ കാര്യമാണ് മാസങ്ങളോളം നീളുന്ന രാത്രി. ഇക്കാലം മുഴുവന്‍ കൃത്രിമ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുക. ഒക്ടോബര്‍ 13നാണ് ഈ വര്‍ഷം സൂര്യന്‍ 'നീണ്ട കാലത്തെ വനവാസത്തിന്' പോയത്. ഇനി ഫെബ്രുവരി 7നാണ് സൂര്യന്‍ ഉദിക്കുക. ഇക്കാലയളവില്‍ പ്രദേശത്ത് കടുത്ത തണുപ്പായിരിക്കും. മിക്കവാറും മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയും. ഇക്കാലത്ത് ഇവിടത്തെ ജനങ്ങള്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലയില്‍ നിരവധി ഇടങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. സ്വാല്‍ബാര്‍ഡ്, ജാന്‍ മയേന്‍, ട്രോംസോ എന്നിവയെല്ലാം സൂര്യനു വേണ്ടി ദീര്‍ഘകാലം കാത്തിരിക്കുന്നവരാണ്.

ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ടിലുണ്ടാകുന്ന ചെരിവാണ് ഈ പ്രതിഭാസത്തിന് കാരണം. മഞ്ഞുകാലത്ത് സൂര്യന്‍ ധ്രുവപ്രദേശങ്ങളിലെ ചക്രവാളത്തിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലമാണ് സൂര്യരശ്മികള്‍ ഈ പ്രദേശങ്ങളിലേക്ക് പതിക്കാത്തത്. വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിലേക്ക് തുടര്‍ച്ചയായി സൂര്യരശ്മികള്‍ എത്താറുമുണ്ട്.