മെക്‌സിക്കോയില്‍ ക്രൈസ്തവ പരിപാടിക്കിടെ വെടിവയ്പ്; 12 പേര്‍ക്ക് ദാരുണാന്ത്യം

മെക്‌സിക്കോയില്‍ ക്രൈസ്തവ പരിപാടിക്കിടെ വെടിവയ്പ്; 12 പേര്‍ക്ക് ദാരുണാന്ത്യം


മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിവയ്പ്പ്. ആക്രമണത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. ഏകദേശം ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു.

ഇറാപുവാറ്റോ നഗരത്തിലെ ഗ്വാനജുവാറ്റോയില്‍ വച്ച് നടന്ന ക്രൈസ്തവ പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. തോക്കുധാരികള്‍ പരിപാടിയിലേക്ക് അതിക്രമിച്ച് കയറുകയും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. 12 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 

അതേസമയം, കഴിഞ്ഞ മാസം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിനെ അനുസ്മരിച്ച് തെരുവില്‍ നൃത്തം ചെയ്യുകയായിരുന്ന സംഘത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തോലിക്കാ സഭ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിവയ്പ്പിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ വീഡിയോയും പ്രചരിക്കുന്നത്.

തോക്കുധാരികളായ യുവാക്കള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവയ്ക്കുന്നതും, ആളുകള്‍ നിലവിളിക്കുകയും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഗ്വാനജുവാറ്റോയില്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. രാജ്യത്തെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണിത്. ഈ വര്‍ഷം ഇതുവരെ മാത്രം ഇവിടെ 1,435 കൊലപാതകങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.