ബഹിരാകാശ നിലയം ആസ്വദിച്ച് ശുഭാന്‍ഷു ശുക്ല

ബഹിരാകാശ നിലയം ആസ്വദിച്ച് ശുഭാന്‍ഷു ശുക്ല


ഫ്‌ളോറിഡ: ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിച്ച ആകസിയം-4 സംഘം 28 മണിക്കൂറിന് ശേഷം യാത്ര പൂര്‍ത്തിയാക്കി ഐഎസ്എസിന്റെ ഹാര്‍മണി മൊഡ്യൂളില്‍ വിജയകരമായി ഡോക്ക് ചെയ്തു.

1984-ല്‍ രാകേഷ് ശര്‍മ്മയുടെ പയനിയര്‍ ദൗത്യത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തുന്നത്. 

മിഷന്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുഭാന്‍ഷു ശുക്ലയ്ക്കൊപ്പം യു എസിലെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണും മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടിലെ സാവോസ് ഉസ്നാന്‍സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണുള്ളത്. 

പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള ബഹിരാകാശയാത്രികര്‍ ആദ്യമായാണ് ഐഎസ്എസില്‍ എത്തുന്നത്.

ഭൂമിയില്‍ നിന്ന് 418 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന് മണിക്കൂറില്‍ 17,000 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിച്ച് മെഡിക്കല്‍ പരിശോധനകള്‍ നടത്തി മൈക്രോഗ്രാവിറ്റിയുമായി പൊരുത്തപ്പെട്ടാണ് ക്രൂ തയ്യാറെടുപ്പുകള്‍ നടത്തിയത്.

ഡോക്കിംഗിന് മുന്നോടിയായി ഭ്രമണപഥത്തില്‍ നിന്ന് അയച്ച വൈകാരിക സന്ദേശത്തില്‍ 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ പ്രതീക്ഷകളെ തന്റെ ചുമലില്‍ വഹിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ശുഭാന്‍ഷു ശുക്ല സന്ദേശമയച്ചിരുന്നു. 

ശൂന്യതയില്‍ പൊങ്ങിക്കിടക്കുന്നത് വിവരണാതീതവും അതിശയകരവും വിനീതവുമായ വികാരമാണെന്നും ഇത് സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ഇത് തന്റെ മാത്രം നേട്ടമല്ലെന്നും കൂട്ടായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോഴും പൂജ്യം ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുകയാണെന്നും നടക്കാനും ചലിക്കാനും പഠിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും എങ്ങനെയെന്ന് കണ്ടെത്തുന്ന ഒരു കുഞ്ഞിനെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും മറ്റൊരാള്‍ ചെയ്യുന്നത് കാണുന്നത് കൂടുതല്‍ രസകരമാണെന്നും പറഞ്ഞ ശുക്ല അടുത്തതായി വരാന്‍ പോകുന്ന കാര്യങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും വിശദമാക്കി. 

എക്‌സ്പിഡിഷന്‍ 73 ക്രൂവുമായി സഹകരിച്ച് 60ലധികം ശാസ്ത്രീയ പരീക്ഷണങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്ന ആക്‌സ്-4 ടീം ഏകദേശം 14 ദിവസം ഐഎസ്എസില്‍ ചെലവഴിക്കും. ബഹിരാകാശ പര്യവേഷണത്തില്‍ വാണിജ്യപരവും അന്തര്‍ദേശീയവുമായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്ന കാന്‍സര്‍ ഗവേഷണം, ഡി എന്‍ എ നന്നാക്കല്‍ തുടങ്ങിയ പ്രൊജക്ടുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.