ഇന്ത്യ ക്രൂഡ് ഓയില്‍ ശേഖരം വര്‍ധിപ്പിക്കും; 6 ഇടങ്ങളില്‍ പുതിയ സംഭരണകേന്ദ്രങ്ങള്‍

ഇന്ത്യ ക്രൂഡ് ഓയില്‍ ശേഖരം വര്‍ധിപ്പിക്കും; 6 ഇടങ്ങളില്‍ പുതിയ സംഭരണകേന്ദ്രങ്ങള്‍


ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ ഭൂരിഭാഗവും, അതായത് 85% ഇറക്കുമതിയിലൂടെയാണ് സംഭരിക്കുന്നത്. വ്യാപാരക്കമ്മി ഉയര്‍ന്നു നില്‍ക്കുന്നതിനും ഇത് കാരണമാകുന്നു. ഹരിതോര്‍ജ്ജ മാര്‍ഗങ്ങളിലൂടെ ക്രൂഡ് ഓയില്‍ ആശ്രയത്ത്വം കുറയ്ക്കുക എന്നത് കാലതാമസം എടുക്കുന്ന പ്രക്രിയയാണ്. ഇതിനിടെ പുതിയ 6 ലൊക്കേഷനുകളില്‍ ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വുകള്‍ (SPR-s) സെറ്റ് ചെയ്യാന്‍ പദ്ധതിയിടുകയാണെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം നടന്നപ്പോള്‍ ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചു കയറിയിരുന്നു. റഷ്യന്‍ ഇന്ധനത്തിന് ലഭിക്കുന്ന ഡിസ്‌കൗണ്ട് കുറഞ്ഞു വരികയുമാണ്. ഇന്ത്യ പോലൊരു മഹാ രാജ്യത്ത് വന്‍തോതില്‍ ക്രൂഡ് ഓയിലിന്റെ കരുതല്‍ ശേഖരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
രാജ്യത്തിന്റെ ഓയില്‍ റിസര്‍വ് ശേഷി വര്‍ധിപ്പിക്കുന്നതിനു മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റ!ഡിനെ സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

സ്ട്രാറ്റജിക് റിസര്‍വ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഒരിടം കര്‍ണാടകയിലെ മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലാണ്. മറ്റൊന്ന് രാജസ്ഥാനിലെ ബിക്കാനീര്‍ എന്ന സ്ഥലത്താണ്. ബാക്കി 4 സൈറ്റുകള്‍ തീരപ്രദേശങ്ങളോടും, മറ്റ് റിഫൈനറികളോടും ചേര്‍ന്നുള്ള ഇടങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. വേഗത്തിലുള്ള ആക്‌സിസ്, ട്രാന്‍സ്‌പോര്‍ട്ട് എന്നിവ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. ഈ വര്‍ഷം അവസാനത്തോടെ ഈ 6 സൈറ്റുകളിലെയും സാധ്യതാ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.

ഇന്ത്യയുടെ ക്രൂഡ് റിസര്‍വ് ശേഷി 90 ദിവസത്തേക്ക് വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ പ്രതിദിനം ഏകദേശം 5.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി നടത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് അടക്കം ഏതെങ്കിലും ഷിപ്പിങ് പാതയില്‍ തടസ്സമുണ്ടായാല്‍ ഇറക്കുമതിയുടെ 20 ശതമാനത്തെ അത് ബാധിക്കും.

നിലവില്‍ വിശാഖ പട്ടണം, മംഗളൂരു, പാഡൂര്‍ എന്നീ റിസര്‍വ് പ്ലാന്റുകളിലായി 5.33 മില്യണ്‍ മെട്രിക് ടണ്‍ ക്രൂ!ഡ് ഓയില്‍ റിസര്‍വാണ് ഇന്ത്യയ്ക്കുള്ളത്. ഇത് രാജ്യത്തിന്റെ 9.5 ദിവസത്തെ ആവശ്യത്തേക്കുള്ള റിസര്‍വാണ്. അതേ സമയം രാജ്യത്തിന്റെ ആകെ സ്ട്രാറ്റജിക് റിസര്‍വ് 77 ദിവസത്തെ ആവശ്യകത പരിഹരിക്കാന്‍ ശേഷിയുള്ളതാണ്. അതേ സമയം ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (I-E-A) അംഗത്വമുള്ള രാജ്യങ്ങള്‍ കുറഞ്ഞത് 90 ദിവസത്തെ എമര്‍ജന്‍സി റിസര്‍വ് സൂക്ഷിക്കാറുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്താനാണ് പുതിയ പ്ലാന്റുകളിലൂടെ ഇന്ത്യയും ശ്രമിക്കുന്നത്.