മൂവായിരം കാറുകളുമായി മെക്‌സിക്കോയിലേക്ക് പോയ കപ്പല്‍ തീപിടിച്ചു മുങ്ങി

മൂവായിരം കാറുകളുമായി മെക്‌സിക്കോയിലേക്ക് പോയ കപ്പല്‍ തീപിടിച്ചു മുങ്ങി


ജുന്യൂ: മൂവായിരം കാറുകളുമായി ചൈനയില്‍ നിന്നു മെക്‌സിക്കോയിലേക്കു സഞ്ചരിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പല്‍ വടക്കന്‍ പസഫിക് സമുദ്രത്തില്‍ തീപിടിച്ചു മുങ്ങി. ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈമിന്റെ മോണിങ് മിഡാസ് എന്ന കപ്പലാണ് അലാസ്‌കയിലെ അല്യൂഷന്‍ ദ്വീപുകള്‍ക്ക് സമീപം അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ അപകടത്തില്‍പ്പെട്ടത്. 

2006ല്‍ നിര്‍മിച്ച 183 മീറ്റര്‍ നീളമുള്ള കപ്പലിന് ജൂണ്‍ മൂന്നിനാണ് തീ പിടിച്ചത്. കപ്പലിലെ 22 ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

കപ്പലിലുണ്ടായിരുന്നവയില്‍ 70 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. 680 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. മെയ് 26ന് ചൈനയിലെ യന്തൈ തുറമുഖത്തു നിന്നാണ് കപ്പല്‍ യാത്ര തിരിച്ചത്. 

കപ്പലിന് തീപിടിച്ചതിനൊപ്പം മോശം കാലാവസ്ഥയും ചോര്‍ച്ചയും കൂടിയായതോടെ കപ്പല്‍ 16,404 അടി ആഴത്തിലേക്ക് മുങ്ങുകയായിരുന്നെന്ന് കമ്പനി അറിയിച്ചു. കരയില്‍ നിന്ന് 770 കിലോമീറ്റര്‍ അകലെയാണു കപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന വാഹനങ്ങള്‍ നീക്കിയോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല.  പ്രദേശത്ത് മലിനീകരണമില്ലെന്നും അധികൃതര്‍ പറഞ്ഞു.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള രണ്ടു രക്ഷാബോട്ടുകള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നാല്‍ ഇവ നീക്കം ചെയ്യാനാണിതെന്ന് സോഡിയാക് മാരിടൈം അറിയിച്ചു.