ഇന്ത്യയുമായി വ്യാപാര ഉടമ്പടി ഒപ്പിടും: ദക്ഷിണ കൊറിയയില്‍ നിന്ന് ട്രംപിന്റെ പ്രഖ്യാപനം

ഇന്ത്യയുമായി വ്യാപാര ഉടമ്പടി ഒപ്പിടും: ദക്ഷിണ കൊറിയയില്‍ നിന്ന് ട്രംപിന്റെ പ്രഖ്യാപനം


സിയോള്‍:  അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഏറെ നാളായി കാത്തിരിക്കുന്ന വ്യാപാര ഉടമ്പടി ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച അറിയിച്ചു. ഏഷ്യന്‍ പര്യടനത്തിന്റെ അവസാനഘട്ടത്തില്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സംസാരിക്കവെയാണ് ട്രംപിന്റെ പ്രഖ്യാപനം. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ഈ കരാര്‍ എപ്പോള്‍ ഒപ്പിടും എന്ന് തീരുമാനിക്കുന്നതുമാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും, റഷ്യന്‍ എണ്ണ ഇറക്കുമതിയും, പരസ്പര വ്യാപാരത്തിലെ തീരുവ പ്രശ്‌നങ്ങളും കാരണം ഈ ചര്‍ച്ചകള്‍ മാസങ്ങളായി നീണ്ടുനില്‍ക്കുകയായിരുന്നു.

'ഇന്ത്യയുമായി ഞാന്‍ വ്യാപാര കരാര്‍ ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങള്‍ക്ക് മികച്ച ബന്ധമാണ്,' എന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതനുസരിച്ച്, മൂന്ന് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ പുരോഗതി കൈവന്നിട്ടുണ്ട് - റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന വിലക്കുറഞ്ഞ എണ്ണയും, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ 50% 'പരസ്പര തീരുവ'യും (അതില്‍ 25% 'ശിക്ഷാ തീരുവ'യുമുണ്ട്).

അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യയുടെ വിപണി തുറക്കാന്‍ ന്യൂഡല്‍ഹി വിസമ്മതിച്ചതും കരാറിന് തടസ്സമായി. എന്നാല്‍ കഴിഞ്ഞ ആഴ്ച ട്രംപ്-മോഡി ടെലിഫോണ്‍ സംഭാഷണത്തിനുശേഷം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയ്ക്കാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് യു.എസ്. തീരുവ 16% ആയി കുറയ്ക്കാന്‍ ട്രംപ് തയാറായതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

കരാറിന്റെ ഭാഗമായി അമേരിക്കന്‍ ചോളവും(non-GM corn) സോയമീല്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ എഥനോള്‍ നിര്‍മ്മാണത്തിനും കന്നുകാലി തീറ്റയ്ക്കും ഉപയോഗിക്കാനാണ് ലക്ഷ്യം.

ഇന്ത്യ നിലവില്‍ എതനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ചോളം ഉപയോഗിക്കുകയാണ്, പക്ഷേ യു.എസ്. വളര്‍ത്തുന്നത് കൂടുതലും ജനിതക മാറ്റം വരുത്തിയ ചോളം ആയതിനാല്‍ ഇറക്കുമതി ധാന്യങ്ങളില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കാന്‍ രാജ്യത്ത് നിയമവിലക്കുണ്ട്. ഇതാണ് മുഖ്യ തര്‍ക്കവിഷയം.

ഇന്ത്യന്‍ സര്‍ക്കാര്‍ എപ്പോഴും ഉറച്ച് പറയുന്നത്, കോടിക്കണക്കിന് ചെറുകിട കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തിലുള്ള കരാറുകള്‍ ഒരിക്കലും അംഗീകരിക്കില്ല'എന്നതാണ്.

'ഏതൊരു കരാറും ഇന്ത്യയുടെ 'ചുവപ്പ് രേഖകള്‍' മാനിച്ചുകൊണ്ടായിരിക്കും എന്ന് ഈ മാസം ആദ്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു.  റഷ്യന്‍ എണ്ണ വാങ്ങിയതിന് 25% 'ശിക്ഷാ തീരുവ' അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത് 'അനീതിയാണെന്ന് ' അദ്ദേഹം വിമര്‍ശിച്ചു.

അതിനിടെ, ട്രംപ് വീണ്ടും മെയ് 10ലെ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ തന്റെ മധ്യസ്ഥതയിലൂടെ സാധ്യമാക്കിയതാണെന്ന അവകാശവാദം ആവര്‍ത്തിച്ചു. ഇത് ന്യൂഡല്‍ഹി പലതവണ നിഷേധിച്ച കാര്യമാണ്.

'രണ്ട് ആണവശക്തികളാണ്- യുദ്ധത്തിനൊരുങ്ങിയിരുന്നത്. അപ്പോള്‍ ഞാന്‍ മോഡിജിയോട് പറഞ്ഞു, 'ഇങ്ങനെ യുദ്ധം തുടങ്ങുമ്പോള്‍ നമുക്ക് വ്യാപാര കരാര്‍ ഒപ്പിടാന്‍ കഴിയില്ല.'' എന്ന് -ട്രംപ് പറഞ്ഞു.

'മോഡിജി ലോകത്തിലെ ഏറ്റവും നല്ല നേതാവാണ്, പക്ഷേ അത്ര തന്നെ കടുപ്പമുള്ളവനുമാണ്. എന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യയും പാക്കിസ്താനും എന്നെ വിളിച്ച് ' ഞങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി' എന്ന് പറഞ്ഞു, പിന്നെ യുദ്ധം നിര്‍ത്തി.'

ട്രംപ് മുമ്പും പലതവണ താനാണ് ഈ വെടിനിര്‍ത്തലിനും ഏഴോളം സൈനിക സംഘര്‍ഷങ്ങള്‍ക്കും അന്ത്യം വരുത്തിയതെന്ന് പറഞ്ഞ്, അതിന്റെ അടിസ്ഥാനത്തില്‍ നോബല്‍ സമാധാന പുരസ്‌കാരത്തിന് താനാണ് അര്‍ഹനെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ പുരസ്‌കാരം ഈ വര്‍ഷം വെനിസ്വേലന്‍ രാഷ്ട്രീയ പ്രവര്‍ത്തക മറിയ കൊറീന മാചാഡോയ്ക്കാണ് ലഭിച്ചത്.