ഒമ്പതുമാസത്തിനുശേഷം മടക്കം: ബഹിരാകാശത്തുനിന്ന് സുനിത വില്യംസും യൂജിന്‍ ബുച്ച് വില്‍മോറും ചൊവ്വാഴ്ച തിരികെ ഭൂമിയിലെത്തും

ഒമ്പതുമാസത്തിനുശേഷം മടക്കം: ബഹിരാകാശത്തുനിന്ന് സുനിത വില്യംസും യൂജിന്‍ ബുച്ച് വില്‍മോറും ചൊവ്വാഴ്ച തിരികെ ഭൂമിയിലെത്തും


വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറും ചൊവ്വാഴ്ച തിരികെയെത്തും. അമേരിക്കന്‍ സമയം നാളെ വൈകീട്ട് ആറോട് കൂടിയായിരിക്കും പേടകം ഭൂമിയില്‍ പതിക്കുക. നാസ തന്നെയാണ് ഈ കാര്യം സ്ഥീരികരിച്ചത്. കാലാവസ്ഥ അനുകൂലമായതിനാലാണ് മടക്കയാത്ര നേരത്തെയാക്കിയത്. ഇരുവരെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഞായറാഴ്ച എത്തിയിരുന്നു.

അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30ന്) റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയര്‍ന്നത്. പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണ് ഉണ്ടായിരുന്നത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിനെയും കൊണ്ട് ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.