യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവന്നാല്‍ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറെന്ന് സെലെന്‍സ്‌കി

യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവന്നാല്‍ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറെന്ന് സെലെന്‍സ്‌കി


കീവ്: യുക്രെയ്നിന് സമാധാനം ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് യുക്രെയ്ിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 

കീവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേ റഷ്യയുമായുള്ള യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥനായല്ല പങ്കാളിയായാണ് ഡൊണള്‍ഡ് ട്രംപിനെ താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു യഥാര്‍ഥ സ്വേച്ഛാധിപതി മാത്രമേ തന്നെ നിയമവിരുദ്ധനായ 'സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ച യു എസ് പ്രസിഡന്റ് ട്രംപിന്റെ സമീപകാല പരാമര്‍ശത്തില്‍ അസ്വസ്ഥനാകൂ എന്നും സെലെന്‍സ്‌കി പറഞ്ഞു.

ട്രംപ് ഉപയോഗിച്ച വാക്കുകളെ താന്‍  അഭിനന്ദനമായി വിശേഷിപ്പിക്കില്ലെന്നും താന്‍ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെന്നും പറഞ്ഞു. 

യുക്രെയ്‌നിയക്കാര്‍ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്നും സമാധാനം കൈവരിക്കാന്‍ സാധ്യമായതും അസാധ്യവുമായ എല്ലാം നാം ചെയ്യണമെന്നും സുരക്ഷാ ഗ്യാരണ്ടികളോടെ സമാധാനവും ജനങ്ങള്‍ക്ക് അന്തസ്സും ആദരവും ഉറപ്പുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.