ഒട്ടാവ: കാനഡയിൽ ഇന്ത്യാ വരുദ്ധരായ തീവ്രവാദ സംഘടനകൾക്ക് വളരാനും പ്രവർത്തിക്കാനും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ട് എന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ആരോപണം ഒടുവിൽ കാനഡ സർക്കാരും അംഗീകരിക്കുന്നു.
ഖാലിസ്ഥാനി സംഘടനകൾ ഉൾപ്പെടെ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് കാനഡയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. കനേഡിയൻ ധനകാര്യവകുപ്പ് പുറത്തുവിട്ട 'കാനഡയിലെ കള്ളപ്പണം വെളുപ്പിക്കലിന്റെയും തീവ്രവാദ സാമ്പത്തികസഹായത്തിന്റെയും വിലയിരുത്തൽ-2025' എന്ന റിപ്പോർട്ടിലാണ് ഖലിസ്ഥാനെ കുറിച്ചും പരാമർശമുള്ളത്.
ബബ്ബർ ഖൽസ ഇന്റർനാഷണലും ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനുമടക്കമുള്ളവർ ഇത്തരത്തിൽ പണം സ്വരൂപിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യ വിരുദ്ധ നിലപാട് പുലർത്തുന്ന തീവ്ര ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നുവെന്ന ആരോപണം തുടരുന്നതിനിടെയാണ് റിപ്പോർട്ട്.
ഖലിസ്ഥാനി ഗ്രൂപ്പുകൾക്ക് പുറമെ, ഹിസ്ബുല്ലയടക്കം സംഘടനകൾക്കും കാനഡയിൽ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്ന് ലോ എൻഫോഴ്‌സ്‌മെന്റും ഇന്റലിജൻസ് ഏജൻസികളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
ക്രൗഡ് ഫണ്ടിങ്, ക്രിപ്‌റ്റോകറൻസി, ബാങ്കിങ് മേഖല എന്നിവയിലൂടെയാണ് ധനസമാഹരണം നടക്കുന്നത്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിനായി ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ അക്രമത്തെ കൂട്ടുപിടിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മയക്കുമരുന്ന് കടത്തിനും വാഹനമോഷണത്തിനുമായി തീവ്രവാദ ഗ്രൂപ്പുകൾ ചാരിറ്റബിൾ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു
1980കളുടെ മധ്യം മുതൽ കാനഡയിൽ രാഷ്ട്രീയ പ്രേരിതവും അക്രമാസക്തവുമായ തീവ്രവാദ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഒട്ടാവ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്ന് രണ്ടുമാസങ്ങൾക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകളുമെത്തുന്നത്.
ഇതാദ്യമായാണ് തീവ്രവാദത്തിന് രാജ്യത്തിനകത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് കാനഡ തുറന്നുപറഞ്ഞിരിക്കുന്നത്.
നേരത്തെ, ഖലിസ്ഥാനികളെ കാനഡ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും ഇന്ത്യയെ വിഭജിക്കുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതായും ഇന്ത്യൻ സർക്കാർ ആരോപിച്ചിരുന്നു. തുടർന്ന്, ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഇതിനെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകളും വീണിരുന്നു. സിഖ് നേതാവും ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായ ഹർദീപ് സിങ് നിജ്ജറിനെ കാനഡയിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. ഇത് ഇന്ത്യ തള്ളിയതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ വാക്‌പോരുമുടലെടുത്തിരുന്നു.
കാനഡയിൽ തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം: ഇന്ത്യയുടെ ആരോപണം ശരിവെച്ച് ഔദ്യോഗിക റിപ്പോർട്ട്
