ഹിന്ദി അറിയില്ലെന്നാരോപിച്ച് കാനഡയില്‍ മലയാളിക്ക് ഇന്ത്യക്കാരന്റെ അവഹേളനം

ഹിന്ദി അറിയില്ലെന്നാരോപിച്ച് കാനഡയില്‍ മലയാളിക്ക് ഇന്ത്യക്കാരന്റെ അവഹേളനം


ഒന്റാരിയോ: ഹിന്ദി അറിയില്ലെന്ന് കുറ്റപ്പെടുത്തി മലയാളി സെയില്‍സ് അഡൈ്വസര്‍ക്ക് ഇന്ത്യന്‍ ഉപഭോക്താവില്‍ നിന്ന് അപ്രതീക്ഷിത ഭാഷാ പക്ഷപാതം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. മോണ്‍ട്രിയലില്‍ ജോലി ചെയ്യുന്ന മലയാളിയാണ് ഹിന്ദി അറിയാത്തതിന് ആക്ഷേപിക്കപ്പെട്ടത്. 

ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വിദേശ രാജ്യത്ത് പോലും ആഴത്തില്‍ ഭാഷാ പക്ഷപാതിത്വമുണ്ടെന്ന് മലയാളി റെഡ്ഡിറ്റില്‍ കുറിച്ചു. 

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് എന്നീ നാല് ഭാഷകള്‍ സംസാരിക്കുന്ന സെയില്‍സ് അഡൈ്വസര്‍  ഒരു ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. 

ഫ്രഞ്ച് സംസാരിക്കുന്ന ജോലി കാരണം രണ്ട് വര്‍ഷത്തിലേറെയായി ഹിന്ദി സംസാരിച്ചിരുന്നില്ലെങ്കിലും ഇന്ത്യന്‍ ഉപഭോക്താവിനെ സഹായിക്കാന്‍ സെയില്‍സ് അഡൈ്വസര്‍ ഹിന്ദിയില്‍ സംസാരിച്ചെങ്കിലും സംഭാഷണം പുരോഗമിച്ചപ്പോള്‍ ഉപഭോക്താവിന് വാങ്ങാന്‍ താത്പര്യമില്ലെന്ന് മനസ്സിലാവുകയും ഉപഭോക്താവ് സെയില്‍സ് അഡൈ്വസറുടെ പശ്ചാതലം ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. 

ഉച്ചാരണവും ഉപയോഗിക്കാതിരുന്നതിനാല്‍ അല്‍പം ബന്ധം വിട്ടുപോയ ഹിന്ദിയും കാരണം സെയില്‍സ് അഡൈ്വസര്‍ ജനിച്ചത് കാനഡയിലാണെന്ന് ഉപഭോക്താവ് കരുതുകയും ചെയ്തു. എന്നാല്‍ താന്‍ രണ്ടു വര്‍ഷം മുമ്പാണ് കാനഡയില്‍ എത്തിയതെന്ന് അറിയിച്ചപ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഹിന്ദി മറന്നോ എന്ന് ചോദിക്കുകയും പത്തു വര്‍ഷത്തേക്ക് താന്‍ സംസാരിച്ചില്ലെങ്കിലും ഹിന്ദി മറക്കില്ലെന്നും ഭാഷാ വേരുകള്‍ ഉപേക്ഷിച്ചതായി കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഹിന്ദി തന്റെ മൂന്നാം ഭാഷ മാത്രമാണെന്നും അതുകൊണ്ടുതന്നെ തന്റെ ഹിന്ദി മികച്ചതല്ലെന്നും സെയില്‍സ് അഡൈ്വസര്‍ പറയുകയായിരുന്നു. 

ഹിന്ദി മൂന്നാം ഭാഷയാണെന്ന് പറഞ്ഞത് ഉപഭോക്താവിനെ പ്രകോപിപ്പിക്കുകയും അതെങ്ങനെ മൂന്നാം ഭാഷയാകുമെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. കേരളത്തില്‍ തങ്ങള്‍ക്ക് മലയാളവും ഇംഗ്ലീഷും മതിയാകുമെന്ന ഉത്തരം പറഞ്ഞതോടെ ദക്ഷിണേന്ത്യന്‍ പൈതൃകത്തെ പരിഹസിച്ചുകൊണ്ട് കടയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. 

മലയാളിയായ തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിനാല്‍ ചിലര്‍ തന്റെ ദേശീയതയെ ചോദ്യം ചെയ്ത നിരവധി സന്ദര്‍ഭങ്ങള്‍ കാനഡയില്‍ ഉണ്ടായതായി ഒരാള്‍ അഭിപ്രായമെഴുതി. ഒരു മാസത്തിനുള്ളില്‍ താന്‍ കാനഡയില്‍ നിന്നും ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധിച്ച സൂപ്പര്‍വൈസര്‍ തനിക്കുണ്ടായിരുന്നുവെന്നും തുടര്‍ന്ന് എച്ച് ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയപ്പോള്‍ അയാളെ സ്ഥലം മാറ്റിയെന്നും മിക്ക ആളുകളും തന്നെ കാണുമ്പോള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങുകയും താന്‍ സ്തബ്ധനായി നില്‍ക്കുമെന്നും അഭിപ്രായക്കുറിപ്പില്‍ എഴുതി.

ഹിന്ദി അറിയില്ലെന്നാരോപിച്ച് കാനഡയില്‍ മലയാളിക്ക് ഇന്ത്യക്കാരന്റെ അവഹേളനം