ട്രംപിന്റെ പുതിയ താരിഫ് അരിവില ഉയര്‍ത്തും; അമേരിക്കയിലെ ഇന്ത്യക്കാരുടെ 'കഞ്ഞികുടി' മുട്ടുമോ?

ട്രംപിന്റെ പുതിയ താരിഫ് അരിവില ഉയര്‍ത്തും; അമേരിക്കയിലെ ഇന്ത്യക്കാരുടെ 'കഞ്ഞികുടി' മുട്ടുമോ?


വാഷിംഗ്ടണ്‍: ട്രംപിന്റെ പുതിയ താരിഫുകള്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഭീഷണി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ അരിവില ഉയരുകയും ധാന്യത്തിന് ക്ഷാമം നേരിടുകയും ചെയ്യുമെന്ന ഭീതിയിലാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍. 
ലോകത്തില്‍ എവിടെയായാലും ഇന്ത്യന്‍ സമൂഹത്തിന് പ്രിയപ്പെട്ടതാണ് അരിയും അരി ഭക്ഷണവും. സോന മസുരി, ബസ്മതി തുടങ്ങിയ അരി ഇനങ്ങള്‍ വാങ്ങി ചോറും ബിരിയാണിയുമൊക്കെ പാചകം ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യക്കാര്‍  ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ താരിഫ് നിരക്ക് പ്രാബല്യത്തില്‍ വന്നുകഴിയുമ്പോള്‍ എന്ത് ചെയ്യും? പുതിയ താരിഫ് നിരക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഇറക്കുമതിയായ അരിയുടെ വിലയും വര്‍ധിക്കും. ഇത് ചോറും ബിരിയാണിയുമൊക്കെ പതിവായി കഴിക്കുന്ന അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഓഗസ്റ്റ് 27 മുതലാണ് പ്രാബല്യത്തില്‍ വരിക. ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ വില 50 ശതമാനം വര്‍ധിക്കും. ഇതോടെ, ഇന്ത്യക്കാര്‍ ഒന്നുകില്‍ കൂടുതല്‍ വില നല്‍കി ഇന്ത്യയില്‍ നിന്നുള്ള അരി വാങ്ങേണ്ടി വരും, അല്ലെങ്കില്‍ പാകിസ്താനില്‍ നിന്നോ തായ്‌ലന്‍ഡില്‍ നിന്നോ അരി ആശ്രയിക്കേണ്ടിവരും. ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യയേക്കാള്‍ കുറഞ്ഞ താരിഫ് നിരക്ക് ആണ് യുഎസ് ചുമത്തിയിരിക്കുന്നത്.

ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം 2.5 ലക്ഷം ടണ്‍ അരിയാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ഇതില്‍ 40 ശതമാനം ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സോനാ മസൂരി അരിയാണ്. ബാക്കി 60 ശതമാനം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന ബസ്മതി അരിയാണ്.

സാധാരണ അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ സോനാ മസൂരി അരിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ബിരിയാണി പോലുള്ള വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ബസ്മതി അരി ഉപയോഗിക്കുന്നു. നിലവില്‍ സോനാ മസൂരി അരിക്ക് ടണ്ണിന് 900 മുതല്‍ 1,000 ഡോളര്‍ വരെയാണ് വില. ബസ്മതി അരിക്ക് 1,200 മുതല്‍ 1,300 ഡോളര്‍ വരെയാണ് വില. ട്രംപിന്റെ പുതിയ തീരുമാനം നടപ്പായാല്‍, ഇന്ത്യന്‍ അരിയുടെ വില കുത്തനെ ഉയരും. ഇത് പാകിസ്താനില്‍ നിന്നുള്ള അരിയെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും.

ഇന്ത്യ പ്രതിവര്‍ഷം ഏകദേശം മൂന്നുലക്ഷം മെട്രിക് ടണ്‍ ബസ്മതി അരിയാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. പാകിസ്താന്‍ ഏകദേശം 1.8 ലക്ഷം മെട്രിക് ടണ്‍ അരിയാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. പുതിയ നികുതി വരുന്നതോടെ ഇന്ത്യന്‍ ബസ്മതി അരിയുടെ വില 1,200 ഡോളറില്‍നിന്ന് 1,800 ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 19 ശതമാനം താരിഫുള്ള പാകിസ്താന്റെ അരിക്ക് 1,450 ഡോളറായിരിക്കും വിലയെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നുള്ള അരിക്ക് വില കൂടുമ്പോള്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണ റാവുവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ പൂര്‍ണമായ ആഘാതം വരും ആഴ്ചകളില്‍ വ്യക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യന്‍ ഇറക്കുമതിക്ക് ആദ്യ 25 ശതമാനം താരിഫ് ചുമത്തിയ ട്രംപ് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴയായി 25 ശതമാനം താരിഫ് കൂടി ചുമത്തിയതോടെയാണ് ഇന്ത്യക്കെതിരായ താരിഫ് നിരക്ക് 50 ശതമാനമായി ഉയര്‍ന്നത്. ബ്രസീലിന് 50 ശതമാനം, സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനം, കാനഡയ്ക്ക് 35 ശതമാനം, ജപ്പാന് 15 ശതമാനം, ശ്രീലങ്കയ്ക്ക് 20 ശതമാനം, പാകിസ്താന് 19 ശതമാനം, മ്യാന്‍മറിന് 40 ശതമാനം വീതം, യുകെയ്ക്ക് 10 ശതമാനം, എന്നിങ്ങനെ നീളുന്നു മറ്റു രാജ്യങ്ങളിലെ നികുതി നിരക്കുകള്‍.