അമേരിക്കന്‍താരിഫിനെ നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യ; കയറ്റുമതി 20 ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചു

അമേരിക്കന്‍താരിഫിനെ നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യ; കയറ്റുമതി 20 ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികാരബുദ്ധിയോടെ അടിച്ചേല്പിച്ച നികുതികള് നേരിടുന്നതിനായി ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 20ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്. 

കയറ്റുമതി വൈവിധ്യവല്‍ക്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കല്‍, കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി മൂന്ന് പ്രധാന മേഖലകള്‍ സജീവമാക്കാന്‍ വാണിജ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ വിപണിക്കും വേണ്ട മുന്‍ഗണനാ ഉല്‍പന്നങ്ങള്‍ തിരിച്ചറിയുക, വ്യാപാര പ്രോത്സാഹന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്കല്‍, നിയന്ത്രണ തടസ്സങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 

യുഎസ് ഉള്‍പ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസ്സങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

കയറ്റുമതിക്കാരുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റിക്കൊണ്ട് 2,250 കോടി രൂപയുടെ കയറ്റുമതി പ്രമോഷന്‍ മിഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ രൂപരേഖയും ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം, പലിശ സബ്‌വെന്‍ഷന്‍, മറ്റ് വിപണി ആക്‌സസ് പ്രോത്സാഹനങ്ങള്‍ തുടങ്ങി ഘടകങ്ങളും മിഷന്റെ ഭാഗമായിരിക്കും.