ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍ ചൈനയെ ലോകത്തിലെ ഉത്പാദന ചെലവുകുറഞ്ഞ രാജ്യമാക്കി മാറ്റും

ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍ ചൈനയെ ലോകത്തിലെ ഉത്പാദന ചെലവുകുറഞ്ഞ രാജ്യമാക്കി മാറ്റും


ട്രാന്‍സ്ഷിപ്പ് ചെയ്ത സാധനങ്ങള്‍ക്ക് തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം 40 ശതമാനം വരെ തീരുവയും പുതിയ ലെവികളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റെ പുതിയ താരിഫ് നിരോധനം ഏറെ ഗുണകരമായിരിക്കുന്നത് എതിരാളിയായ ചൈനയ്ക്കാണ്. വ്യാപാരത്തിലും സ്വാധീനത്തിലും യുഎസിന്റെ എതിരാളിയായ ചൈനയെ അബദ്ധവശാല്‍ കൂടുതല്‍ ആകര്‍ഷകമായ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍.

വിയറ്റ്‌നാം, കംബോഡിയ, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെ തിരിച്ചുവിടുന്ന സാധനങ്ങളെ ലക്ഷ്യമിട്ട് ചൈനീസ് വ്യാപാര ആധിപത്യം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ട്രംപിന്റെ തീരുവകള്‍ ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയാണ്. ബദല്‍ കേന്ദ്രങ്ങളിലെ ഉയര്‍ന്ന ചെലവുകള്‍ കൊണ്ട് വലയുന്ന നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും, ഉത്പാദനത്തിന് വിലകുറഞ്ഞതും സുഗമവും കൂടുതല്‍ വിശ്വസനീയവുമായി തുടരുന്ന ചൈനയിലേയ്ക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ചൈന പ്ലസ് വണ്‍' ബിസിനസ് തന്ത്രം പിന്തുടരുന്ന ഈ കമ്പനികള്‍ 2017 ല്‍ ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം ചൈനയ്ക്ക് പുറത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരുന്നു.ചൈനയില്‍ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, മറ്റ് വികസ്വര രാജ്യങ്ങളില്‍ ഉത്പാദന, വിതരണ ശൃംഖലകള്‍ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് 'ചൈന പ്ലസ് വണ്‍'. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഒരു വിപണിയില്‍ അമിതമായി കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകള്‍ കുറയ്ക്കുക, പുതിയ വിപണികള്‍ കയ്യടക്കുക എന്നതാണ് ഈ ബിസിനസ് തന്ത്രത്തിന്റെ ലക്ഷ്യം. 

അമേരിക്കയെ മികച്ചതാക്കാന്‍ ഇറങ്ങിത്തിരിച്ച ട്രംപ്, ഇതോടെ ചൈനയെ മികച്ച ഓപ്ഷനാക്കി മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈനയുടെ ഉത്പാദന ശക്തി അമേരിക്കയ്ക്ക് വലിയ ഭീഷണിയായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം ട്രാന്‍സ്ഷിപ്പ് ചെയ്ത സാധനങ്ങള്‍ക്ക് 40 ശതമാനം വരെ തീരുവയും പുതിയ ലെവികളും ചുമത്തിയതോടെ ട്രംപ് ലോകോത്തര കമ്പനികളെ തിരികെ ചൈനയിലേയ്ക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്.ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തര ഉത്പാദനത്തിന് ചെലവ് കുറഞ്ഞതായാണ് ചൈനീസ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. 'ചൈന പ്ലസ് വണ്‍' തന്ത്രത്തെ ദുര്‍ബലപ്പെടുത്തുന്നതിലൂടെ പുതിയ താരിഫുകള്‍ ട്രംപിന് തിരിച്ചടിയാകുമെന്നും, കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റുന്നതിനുപകരം അവിടേയ്ക്ക് തിരികെ കൊണ്ടുപോകുമെന്നും മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസുകാരനായ അജയ് ബഗ്ഗ പറഞ്ഞു. 
ട്രംപിന്റെ താരിഫുകള്‍ ചൈനയിലെ ഉത്പാദനം വിലകുറഞ്ഞതാക്കുന്നുവെന്നും ബിസിനസ് രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ വ്യാപാര യുദ്ധം ചൈനീസ് ഫാക്ടറികളെ വീണ്ടും ചെലവ് കുറഞ്ഞതും കൂടുതല്‍ സ്ഥിരതയുള്ളതുമായ ഓപ്ഷനാക്കി മാറ്റുകയാണെന്നും പലരും അഭിപ്രായപ്പെടുന്നു.ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം, ഏപ്രിലില്‍ ചൈനയുടെ വിദേശ വ്യാപാര മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ദ്ധിച്ചതായാണ് വ്യക്തമാക്കുന്നത്. ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വ്യാപാരത്തില്‍ സ്ഥിരമായ ഉയര്‍ച്ചയുണ്ടായതായും കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ താരിഫ് യുദ്ധം തുടരുമ്പോഴും 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചൈനയുടെ മൊത്ത ആഭ്യന്തര വരുമാനം 5.2 ശതമാനമാണ് വളര്‍ന്നത്.