ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുമേല്‍ ഡൊണാള്‍ഡ് ട്രംപിന്റെ സെന്‍സേഷണല്‍ താരിഫ് ചുമത്തലിനെക്കുറിച്ച് പാര്‍ലമെന്റില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ന്നുവന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസിഡന്റ് ട്രംപിനെയും യു എസ് താരിഫ് പ്രശ്‌നത്തെയും കുറിച്ച് വാണിജ്യ മന്ത്രി നടത്തിയത് തെറ്റായ സ്വയം അഭിനന്ദനം മാത്രമാണെന്നും യു എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതും ഇന്ത്യന്‍ ഇറക്കുമതിക്ക് യു എസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതും റഷ്യയുമായും ഇറാനുമായും വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് അധിക പിഴകള്‍ ഏര്‍പ്പെടുത്തിയതും സൃഷ്ടിച്ച യഥാര്‍ഥ പ്രശ്നങ്ങള്‍ വളരെക്കുറച്ചേ സ്പര്‍ശിച്ചിട്ടുള്ളൂവെന്നും. ഇന്ത്യന്‍ ബിസിനസുകളുടെ ആശങ്കകളും വികാരങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ജയറാം രമേശ് എക്‌സില്‍ എഴുതി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതിയതും വലുതുമായ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ജയറാം രമേശ് എഴുതി. ട്രംപുമായുള്ള തന്റെ സൗഹൃദം 'പൂര്‍ണ്ണമായും പൊള്ളയാണെന്ന്' തെളിഞ്ഞുവെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അദ്ദേഹം പരിഹസിച്ചു.
വിചിത്രമായ നോട്ട് നിരോധനത്തിന്റെയും അടിസ്ഥാനപരമായി പിഴവുള്ള ജി എസ് ടിയുടെയും ഇരട്ട ആഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരിക്കലും കരകയറിയിട്ടില്ലെന്ന് ജയറാം രമേശ് പറഞ്ഞു.
'സ്വകാര്യ കോര്‍പ്പറേറ്റ് നിക്ഷേപത്തിന്റെ നിലവിലെ നിലവാരവും സ്വകാര്യ ഉപഭോഗത്തിന്റെ നിലവിലെ നിലവാരവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുകയില്ല. മോഡി സര്‍ക്കാരിന്റെ നയങ്ങളാണ് ഈ ഇരട്ട കമ്മിക്ക് കാരണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസ് താരിഫ് പ്രഖ്യാപനത്തെക്കുറിച്ച് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ മന്ത്രാലയം കയറ്റുമതിക്കാര്‍, വ്യവസായ നേതാക്കള്‍, എല്ലാ പങ്കാളികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അവരുടെ വിലയിരുത്തല്‍ തേടുന്നുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
'സമീപകാല സംഭവങ്ങളുടെ ആഘാതം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാര്‍, വ്യവസായങ്ങള്‍, എല്ലാ പങ്കാളികള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയും ഈ വിഷയത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, വ്യവസായികള്‍, കയറ്റുമതിക്കാര്‍, എം എസ് എം ഇകള്‍, വ്യാവസായിക മേഖലയിലെ പങ്കാളികള്‍ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പരമാവധി മുന്‍ഗണന നല്‍കുന്നു. നമ്മുടെ ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.