കരിങ്കടലിൽ കപ്പലിനു നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കരിങ്കടലിൽ കപ്പലിനു നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു


ന്യൂഡൽഹി: കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന 'എംവി ഒമോർഫി' എന്ന വാണിജ്യ കപ്പലിനു നേരെ ജൂലൈ 18-നാണ് ആക്രമണം ഉണ്ടായത്. "റഷ്യൻ സമുദ്രാതിർത്തിയിലാണ്" ആക്രമണം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

"ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ദാരുണാന്ത്യം സംഭവിച്ചു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഞങ്ങൾ അനുശോചനം അറിയിക്കുന്നു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. "കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്നാണ് വിവരം," മന്ത്രാലയം അറിയിച്ചു.

ഈ സംഭവത്തെ "ഗൗരവകരമായ ആശങ്ക" ഉളവാക്കുന്ന ഒന്നാണെന്ന് വിശേഷിപ്പിച്ച മന്ത്രാലയം, ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു."വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ളതും നിരപരാധികളായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നാവിഗേഷൻ സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും വർദ്ധിച്ചുവരുന്ന ഭീഷണികൾ നേരിടേണ്ടി വരുന്നത് ഗൗരവകരമായ വിഷയമാണ്," റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാധിക്കപ്പെട്ട കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകാൻ ശ്രമിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജൂലൈ 19-ന് സമാനമായ മറ്റൊരു സംഭവം നടന്നതിന് പിന്നാലെയാണ് ഈ ആക്രമണ വാർത്തയും പുറത്തുവരുന്നത്. ഉക്രേനിയൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഗിനിയ-ബിസൗ പതാകയുള്ള 'എംവി ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പലിനു നേരെ ആക്രമണം ഉണ്ടായത്. ആ ആക്രമണത്തിൽ ഒരു മലയാളി അടക്കം നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു