മുഹമ്മദ് ഷഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡൻ്റ് പദം ഒഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

മുഹമ്മദ് ഷഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡൻ്റ് പദം ഒഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ


ധാക്ക: ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന മുഹമ്മദ് ഷഹാബുദ്ദീൻ, ഹസീനയുമായുള്ള അടുപ്പത്തെച്ചൊല്ലി നിലവിലുള്ള സർക്കാരുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജിവച്ചത്. എന്നാൽ, ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളാണ് കാരണമെന്ന് പാർലമെൻ്റ് സ്‌പീക്കർ ഹാഫിസുദ്ദീൻ അഹമ്മദിന് അയച്ച രാജിക്കത്തിൽ 76 കാരനായ മുഹമ്മദ് ഷഹാബുദ്ദീൻ പറയുന്നു. 

തൻ്റെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത രാജിയുണ്ടായിരിക്കുന്നത്. ബാങ്കോക്കിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി ധാക്കയിലേക്ക് മടങ്ങിയ സ്‌പീക്കർ അഹമ്മദ്, പ്രസിഡൻ്റിൻ്റെ രാജി സ്വീകരിച്ചതായി അറിയിച്ചു. ഭരണഘടന വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസുദ്ദീൻ അഹമ്മദ് ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും. പുതിയ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പ​ദവിയിൽ തുടരും. 

പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ സർക്കാരിൽ ഷഹാബുദ്ദീനിൽ അസ്വസ്ഥരാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രസിഡന്റ് രാജിവച്ചത്. 1971 ലെ വിമോചന യുദ്ധത്തിലെ മുൻ സൈനികനും മുൻ ലോവർ ജുഡീഷ്യറി ജഡ്‌ജിയുമാണ് ഷഹാബുദ്ദീൻ. 2023 ഏപ്രിലിലാണ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്‌തത്. 

2024 ജൂലൈ-ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന് ശേഷം, ഹസീനയുടെ അവാമി ലീഗ് സർക്കാർ രാജി വച്ചിരുന്നു. മുൻ സർക്കാരിൽ ഇപ്പോഴും പദവി വഹിക്കുന്ന ഒരേയൊരു വ്യക്തിയായിരുന്നു മുഹമ്മദ് ഷഹാബുദ്ദീൻ. അതേസമയം 2024 ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിലേക്ക് പലായനം ചെയ്‌ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന ഡിസംബറോടെ നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുകയാണെന്ന് വാർത്തകളും പ്രചരിച്ചിരുന്നു.

ഇതിനിടയിലാണ് ഷഹാബുദ്ദീൻ്റെ രാജി എന്നതാണ് ശ്രദ്ധേയം. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ഉന്നത നേതൃത്വത്തെ നിരാശപ്പെടുത്തി ഷഹാബുദ്ദീൻ അടുത്തിടെ ഹസീനയെ ഫോണിൽ ബന്ധപ്പെട്ടതായും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളോട് "അടിസ്ഥാനരഹിതം" എന്നാണ് ഷഹാബുദ്ദീൻ പ്രതികരിച്ചത്.