ന്യൂഡല്‍ഹി: നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിച്ച് പാകിസ്ഥാനില്‍ നിന്നുള്ളതായി കണ്ടെത്തിയ ഏകദേശം 480 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ (ഹാന്‍ഡിലുകള്‍) തടഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
വീഡിയോ സന്ദേശത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തെ ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കാനാണ് ഈ അക്കൗണ്ടുകള്‍ ശ്രമിച്ചതെന്ന് പൊലീസ് ആരോപിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍ വിശ്വസിക്കരുതെന്നും വിദ്യാര്‍ഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി) ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
'400-ലധികം പാകിസ്ഥാന്‍ ആസ്ഥാനമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യം മുതലെടുത്ത് ഇവ വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം അക്കൗണ്ടുകള്‍ തടയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,' പൊലീസ് പറഞ്ഞു.
പിന്നീട് പുറത്തുവിട്ട വിവരമനുസരിച്ച്, ഇത്തരത്തില്‍ കണ്ടെത്തി തടഞ്ഞ അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 480 ആയി.
ഓപ്പറേഷന്‍ 'സിന്ദൂര്‍' സമയത്തും സജീവമായിരുന്ന അക്കൗണ്ടുകളാണ് ഇപ്പോഴും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് ആരോപണം.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം അക്കൗണ്ടുകളുടെ ലക്ഷ്യമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
വ്യാജ പോസ്റ്റുകള്‍, എഡിറ്റ് ചെയ്ത വീഡിയോകള്‍, പേരില്ലാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിശ്വസിക്കരുതെന്നും കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം പ്രചാരണങ്ങളില്‍ അകപ്പെടാതിരിക്കണമെന്നും പൊലീസ് വക്താവ് അഭ്യര്‍ഥിച്ചു.
അതേസമയം, കോക്രോച്ച് ജനത പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു.
പ്രതിവാര മാധ്യമ സമ്മേളനത്തില്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കവെ അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് കോക്രോച്ച് ജനത പാര്‍ട്ടി നടത്തുന്ന സമരം ഒരു മാസത്തിലധികമായി തുടരുകയാണ്.
ജൂലൈ 20-ന് സംഘടിപ്പിച്ച 'സന്‍സദ് ചലോ' മാര്‍ച്ചിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. അന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ഡല്‍ഹി പൊലീസിന്റെ ആരോപണങ്ങള്‍ക്ക് സ്വതന്ത്രമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
