ക്രൂഡോയിലും ഇന്ത്യന്‍ രൂപയും ചതിക്കുന്നു; ഇന്‍ഡിഗോയും നഷ്ടത്തിലേക്ക്

ക്രൂഡോയിലും ഇന്ത്യന്‍ രൂപയും ചതിക്കുന്നു; ഇന്‍ഡിഗോയും നഷ്ടത്തിലേക്ക്


കൊച്ചി: ക്രൂഡോയില്‍ വില ചാഞ്ചാടുന്നതും രൂപയുടെ മൂല്യം തകരുന്നതും വിമാനക്കമ്പനികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ നഷ്ടത്തിലേക്ക് പറന്നിറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ ഇന്‍ഡിഗോയുടെ നഷ്ടം 2,582.10 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവിലെ നഷ്ടം 986.7 കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കമ്പനിയുടെ വരുമാനം 9.3 ശതമാനം ഉയര്‍ന്ന് 18,555 കോടി രൂപയായി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 16,969 രൂപയായിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം മൂലം വിദേശനാണയ വിനിമയത്തില്‍ 2,892 കോടി രൂപയുടെ നഷ്ടം ഇന്‍ഡിഗോ നേരിട്ടു. ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 64 ശതമാനം വിഹിതം ഇന്‍ഡിഗോയ്ക്കാണ്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, ടാറ്റ എസ് ഐ എ എയര്‍ലൈന്‍സ്, മറ്റ് ഉപകമ്പനികള്‍ എന്നിവയ്ക്ക് 27 ശതമാനം വിപണി വിഹിതമുണ്ട്. ആകാശ് എയര്‍വേയ്സിന് 5.6 ശതമാനവും സ്‌പൈസ് ജെറ്റിന് രണ്ട് ശതമാനവും വിഹിതമാണുള്ളത്.

ഇതിനിടെ വിദേശ സര്‍വീസുകള്‍ ഗണ്യമായി വര്‍ധിപ്പിച്ച് ലാഭക്ഷമത വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയടക്കമുള്ള ടാറ്റാ ഗ്രൂപ്പിന്റെ വിമാന കമ്പനികളുടെ നഷ്ടം 48 ശതമാനം ഉയര്‍ന്ന് 10,859 കോടി രൂപയിലെത്തിയിരുന്നു. സ്പൈസ് ജെറ്റ്, ആകാശ, ഗോ ഫസ്റ്റ് എന്നിവയും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 

ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടമാണ് വിമാന കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്റെ (എ ടി എഫ്) ചെലവില്‍ ഒക്ടോബറില്‍ 3.3 ശതമാനം വര്‍ധനയാണുണ്ടായത്. വ്യോമയാന കമ്പനികളുടെ മൊത്തം ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്.

സെപ്തംബറില്‍ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 1.4 ശതമാനം കുറഞ്ഞ് 128.5 ലക്ഷമായി. എയര്‍ലൈനുകള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയാണുണ്ടായത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യന്‍ വ്യോമയാന വിപണിയുടെ വളര്‍ച്ചയെ ബാധിച്ചു.