കേരളത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ 27 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് അവലോകന റിപ്പോര്‍ട്ട്

കേരളത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ 27 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് അവലോകന റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ 27 ആയതായി പൊതുമേഖലാ സ്ഥാപനങ്ങളുടെ അര്‍ധ വാര്‍ഷിക അവലോകനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ഒക്ടോബറില്‍ 27 സ്ഥാപനങ്ങള്‍ ലാഭത്തിലായതായി വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോക യോഗം വ്യക്തമാക്കുന്നു. 

ഏപ്രില്‍- സെപ്തംബര്‍ കാലയളവില്‍ 25 സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായി. ഏഴ് പൊതുമേഖലാ സ്ഥാപനങ്ങള്‍ അവയുടെ ലാഭം വര്‍ധിപ്പിച്ചു. വിറ്റുവരവില്‍ 9.07 ശതമാനം വര്‍ധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു വരവ് വര്‍ധിപ്പിച്ചു. ആകെ പ്രവര്‍ത്തന ലാഭം 27.30 കോടി രൂപയാണ്. 

പ്രവര്‍ത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 11 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ ഉണ്ടായിരുന്നത്. 

അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 9 ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി ആയി വര്‍ധിച്ചതായും കഴിഞ്ഞവര്‍ഷം ഇത് 2299 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

48 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചവറ കെ എം എം എല്‍ ആണ് ഏറ്റവും അധികം പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയത്; 4548.64 ലക്ഷം രൂപ. ഒക്ടോബര്‍ മാസത്തിലെ മാത്രം പ്രവര്‍ത്തന ലാഭം 1461.24 ലക്ഷം രൂപയുടേതാണ്. കെല്‍ട്രോണ്‍ 1268.20 ലക്ഷം രൂപ പ്രവര്‍ത്തന ലാഭം നേടി. കഴിഞ്ഞ വര്‍ഷം നേരിട്ട നഷ്ടത്തെ മറികടന്നാണിത്. കെല്‍ട്രോണ്‍ ഇ സി എല്‍ 1184.59 ലക്ഷം പ്രവര്‍ത്തന ലാഭം കൈവരിച്ചു. കെ എം എം എല്‍, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍  ഇ സി എല്‍, കെല്‍ട്രോണ്‍ കംപോണന്റ്‌സ്, ടി സി സി, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി, കയര്‍ കോര്‍പ്പറേഷന്‍, കെ എസ് ഐ ഇ, ടെല്‍ക്ക്, എസ് ഐ എഫ് എല്‍, മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കെ സി സി പി എല്‍, കയര്‍ഫെഡ്, സില്‍ക്ക്, ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, എഫ് ഐ ടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍, കെ കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിംഗ് മില്‍, ഫോം മാറ്റിംഗ്‌സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മില്‍, സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍, കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി എന്നീ പുതുമേഖലാ സ്ഥാപനങ്ങളാണ് നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിരോധ മേഖല, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്‌സ്, നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയില്‍ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പൊതുമേഖലാസ്ഥാപനമായി കെല്‍ട്രോണ്‍ മാറി. ഐ എന്‍ എസ് തമാല്‍ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തില്‍ വലിയ പങ്ക് കെല്‍ട്രോണ്‍ വഹിക്കുന്നുണ്ട്. ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും കെല്‍ട്രോണിന് കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക് സംയുക്ത സംരംഭവുമായി കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകള്‍ ഉറപ്പുവരുത്തുന്നതിനായി കെ എസ് ഡി പി വിപണന കേന്ദ്രം തുറന്നു. കെ ഇ എല്ലിന് കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓര്‍ഡറുകള്‍ ഉള്‍പ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. കെ സി സി പി എല്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലേക്ക് കടന്നു. ലുലു മാള്‍ ഉള്‍പ്പെടെ വിവിധ പ്രീമയം കേന്ദ്രങ്ങളില്‍ വിപണനശാലകള്‍ തുറന്ന് കയര്‍ കോര്‍പ്പറേഷന്‍ ലാഭം വര്‍ധിപ്പിച്ചു. 60 ലക്ഷം രൂപയുടെ വിറ്റു വരവും നേടി. തൊഴിലാളികളുടെ നിയമപരമായ ബാധ്യതകള്‍ തീര്‍ക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ സുരക്ഷ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തില്‍ വ്യക്തമായി.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.