ഈവന്റ് മാനേജ്‌മെന്റിലൂടെ വിദേശനയം നടപ്പാക്കാനാകില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഈവന്റ് മാനേജ്‌മെന്റിലൂടെ വിദേശനയം നടപ്പാക്കാനാകില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ


ന്യൂഡല്‍ഹി: ഈവന്റ് മാനേജ്‌മെന്റിലൂടെ വിദേശനയം നടപ്പാക്കാനാകില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റില്‍ പഹല്‍ഗാം ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. പാകിസ്ഥാന്‍ സ്വന്തം കാലില്‍നില്‍ക്കുകയാണെന്നാണ് നിങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയല്ല. വിദേശകാര്യമന്ത്രിയോ പ്രതിരോധമന്ത്രിയോ അല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ആ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ആരും ഇത് അംഗീകരിക്കാന്‍ തയാറാകുന്നില്ല. ട്രംപ് ഇക്കാര്യം 29 വട്ടം ആവര്‍ത്തിച്ചു. തന്റെ പ്രസംഗം കൂടി കഴിയുമ്പോള്‍ വീണ്ടും പറയും. അതോടെ എണ്ണം മുപ്പതാകും. വ്യാപാരം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ആരാണ് (ഗൗതം) അദാനി എന്നും ഖാര്‍ഗെ ചോദിച്ചു.

ട്രംപിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളോട് എന്ത് കൊണ്ടാണ് മോഡി മൗനം പാലിക്കുന്നത്. അഞ്ച് വിമാനങ്ങള്‍ വെടിവച്ച് വീഴ്ത്തിയെന്ന് ട്രംപ് പറയുന്നു. നിങ്ങളുടെ സുഹൃത്ത് പറയുന്നു. എന്നാല്‍ നിങ്ങള്‍ അത് പറയുന്നില്ല. ആരും വിദേശരാജ്യത്ത് പ്രചരണം നടത്താറില്ല. നമ്മുടെ വിമാനങ്ങളൊന്നും വെടിവച്ചിട്ടില്ലെന്ന് മോഡി പറയാനാണ് രാജ്യം ആഗ്രഹിക്കുന്നത്. ഞങ്ങളോട് സത്യം പറയൂ എന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം നമ്മുടെ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിങ് ഖാര്‍ഗെയ്ക്ക് മറുപടി നല്‍കി. ഇക്കാര്യം വിദേശകാര്യമന്ത്രി ലോക്‌സഭയിലും പറഞ്ഞിട്ടുള്ളതാണ്. ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ടല്ല ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവച്ചതെന്ന് താന്‍ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ എന്നിട്ട് എന്ത് കൊണ്ട് പ്രധാനമന്ത്രി അപലപിക്കുന്നില്ലെന്നും ഖാര്‍ഗെ ചോദിച്ചു. ഈവന്റ് മാനേജ്‌മെന്റിനലൂടെ വിദേശനയം നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.