പതിനെട്ടാം ലോക്‌സഭയിലേക്ക് ആര് എന്ന കേരളത്തിന്റെ വിധിയെഴുത്ത് ഇന്ന്; മോക് പോള്‍ തുടങ്ങി

പതിനെട്ടാം ലോക്‌സഭയിലേക്ക് ആര് എന്ന കേരളത്തിന്റെ വിധിയെഴുത്ത് ഇന്ന്; മോക് പോള്‍ തുടങ്ങി


കൊച്ചി: പതിനെട്ടാം ലോക്‌സഭയിലേക്ക് ആര് എന്ന കേരളത്തിന്റെ വിധിയെഴുത്ത് ഇന്ന്. മോക് പോള്‍ ആരംഭിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് മോക് പോള്‍ നടക്കുന്നത്. ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനായി 25,231 ബൂത്തുകള്‍ സജ്ജമായി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്‌നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.