പിന്നേയും വിവാദം പറഞ്ഞ് പി സി ജോര്‍ജ്ജ്; യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കി

പിന്നേയും വിവാദം പറഞ്ഞ് പി സി ജോര്‍ജ്ജ്; യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കി


തൊടുപുഴ: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബി ജെ പി നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. തൊടുപുഴ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. 

കേരളത്തില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജിന്റെ കള്ളപ്രചാരണത്തിനെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

കേരളത്തില്‍ കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായെന്നും അതില്‍ 41 പെണ്‍കുട്ടികളെ മാത്രമാണ് തിരികെ ലഭിച്ചതെന്നുമായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം.

ക്രിസ്ത്യാനികള്‍ പെണ്‍മക്കളെ 24 വയസിന് മുമ്പ് കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ പിഴച്ചു പോകാത്തതിന് കാരണം അവരെ പതിനെട്ട് തികയും മുമ്പ് കെട്ടിക്കുന്നത് കൊണ്ടാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ വയസായാലും അവര്‍ക്ക് ജോലി ഉണ്ടായാലും അവരെ കെട്ടിക്കില്ലെന്നും അതിന്റെ കാരണം കുടുംബത്തിന് അവരുടെ ശമ്പളം ഊറ്റിയെടുക്കാനാണെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയുണ്ടെങ്കില്‍ ഇരുപത്തിനാല് വയസാകുമ്പോള്‍ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ എന്നും പറഞ്ഞു.