വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍


കോതമംഗലം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിലായി. ഓടക്കാലി മറ്റപ്പിള്ളി വീട്ടില്‍ സുഭാഷ് എം വര്‍ഗീസ് (48) ആണ് പുത്തന്‍കുരിശ് പൊലീസിന്റെ പിടിയിലായത്. 

2024 ഓഗസ്റ്റ് മുതല്‍ 2025 ഏപ്രില്‍ വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലന്‍ എന്ന സ്ഥാപനം നടത്തിയായിരുന്നു ഇയാല്‍ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ വിശ്വനാഥന്റെ ആധാര്‍ കാര്‍ഡും വിലാസവും ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയാണ് ലക്ഷങ്ങള്‍ തട്ടിയത്. ജോലി അന്വേഷിച്ചു എത്തിയ ഒരാളുടെ അക്കൗണ്ട് നമ്പര്‍ ട്രാന്‍സാക്ഷന്‍ കാണിക്കുന്നതിന് എന്ന പേരില്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയത്.

ജോലി തേടിയെത്തിയ എല്ലാവരോടും ഏപ്രില്‍ മാസം വിസ റെഡി ആക്കിത്തരുമെന്നു പറഞ്ഞ് വ്യാജ എഗ്രിമെന്റുകള്‍ തയ്യാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. തിരച്ചറിയാതിരിക്കാന്‍ ബസിലാണ് യാത്രകള്‍ നടത്തിയിരുന്നത്. പൊലീസ് അന്വേഷിക്കുന്ന വിവരം കിട്ടിയതോടെ വെങ്ങോല ഭാഗത്തെ വാടക വീട്ടില്‍ നിന്നും രക്ഷപ്പെടുകയും പാലക്കാട് തിരുവില്വാമലയില്‍ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയുമായിരുന്നു. ഇയാളെ സാഹസികമായിയാണ് പൊലീസ് പിടികൂടിയത്. 2009ല്‍ കോതമംഗലം അജാസ് വധക്കേസില്‍ ഒന്നാം പ്രതിയായി 2018 വരെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേല്‍നോട്ടത്തില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി വി ടി ഷാജന്‍, ഇന്‍സ്‌പെക്ടര്‍ എന്‍ ഗിരീഷ്, എസ് ഐമാരായ കെ ജി ബിനോയി. ജി ശശിധരന്‍, എ എസ് ഐമാരായ ബിജു ജോണ്‍, കെ കെ സുരേഷ്‌കുമാര്‍, വിഷ്ണു പ്രസാദ്, സീനിയര്‍ സി പി ഒമാരായ രാജന്‍ കാമലാസനന്‍, പി ആര്‍ അഖില്‍, പി എം റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.