യു എസുമായുള്ള ആണവ ചര്‍ച്ചകള്‍ 'വേഗത്തില്‍' പുന:രാരംഭിക്കില്ലെന്ന് ഇറാന്‍

യു എസുമായുള്ള ആണവ ചര്‍ച്ചകള്‍ 'വേഗത്തില്‍' പുന:രാരംഭിക്കില്ലെന്ന് ഇറാന്‍


ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യു എസുമായുള്ള ചര്‍ച്ചകളിലേക്ക് ഉടന്‍ മടങ്ങിവരാനുള്ള സാധ്യത ഇറാന്‍ വിദേശകാര്യ മന്ത്രി തള്ളിക്കളഞ്ഞതായി സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഇറാന്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ചര്‍ച്ചകള്‍ വേഗത്തില്‍ പുന:രാരംഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അരാഗ്ചി പറഞ്ഞു. ഒരു ആഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കാമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായാണ് അരാഗ്ചി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നയതന്ത്രത്തിന്റെ വാതിലുകള്‍ ഒരിക്കലും അടയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആണവ പദ്ധതി ഇപ്പോള്‍ 'ദേശീയ അഭിമാനത്തിന്റെ വിഷയമാണ്' എന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുമോ എന്ന ചോദ്യത്തിന് അത് രാജ്യത്തിന്റെ സ്വത്വത്തിന്റെ ഭാഗമായി മാറിയെന്ന് അരാഗ്ചി പറഞ്ഞു. സമാധാനപരമായ ആണവ പദ്ധതി ദേശീയ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും വിഷയമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. '12 ദിവസത്തെ നിര്‍ബന്ധിത യുദ്ധത്തിലൂടെയും ഞങ്ങള്‍ കടന്നുപോയി. അതിനാല്‍, സമ്പുഷ്ടീകരണത്തില്‍ നിന്ന് ആളുകള്‍ എളുപ്പത്തില്‍ പിന്മാറില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ മാസത്തിലെ വ്യോമാക്രമണത്തില്‍ ഫോര്‍ഡോ, നടാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ അമേരിക്ക ലക്ഷ്യമിട്ടിരുന്നു. സൈറ്റുകള്‍ 'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന് യു എസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടപ്പോള്‍, 'മാസങ്ങള്‍ക്കുള്ളില്‍' ഇറാന്‍ സമ്പുഷ്ടീകരണം പുന:രാരംഭിക്കാനുള്ള ശേഷി നിലനിര്‍ത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസി സിബിഎസ് ന്യൂസിനോട് പറഞ്ഞു.

സമ്പുഷ്ടീകരണം വേഗത്തില്‍ പുന:രാരംഭിക്കാന്‍ കഴിയുമെന്ന് ഇറാന്‍ പറയുന്നു

ബോംബിംഗിലൂടെ ഇറാന്റെ ആണവ പരിജ്ഞാനം നശിപ്പിക്കാന്‍ കഴിയില്ലെന്ന് അരാഗ്ചി തറപ്പിച്ചു പറഞ്ഞു. 'ബോംബിംഗിലൂടെ സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവിദ്യയും ശാസ്ത്രവും ഇല്ലാതാക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു. 'നമ്മുടെ ഭാഗത്ത് ഈ ഇച്ഛാശക്തി ഉണ്ടെങ്കില്‍- ആ ഇച്ഛാശക്തി നിലനില്‍ക്കുകയാണെങ്കില്‍- നമുക്ക് നാശനഷ്ടങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും നഷ്ടപ്പെട്ട സമയം നികത്താനും കഴിയും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പുഷ്ടീകരണം തുടര്‍ന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇറാന്‍ കൂടുതല്‍ സംഘര്‍ഷത്തിന് തയ്യാറാണെന്ന് അരാഗ്ചി പറഞ്ഞു.

'12 ദിവസത്തെ യുദ്ധത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ കാണിക്കുകയും തെളിയിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.