വാൾട് വിറ്റ്മാൻ ജന്മദിനത്തിൽ മൈക്കിൾ മാത്യുവിന് ഗ്രാൻഡ് ചാമ്പ്യൻ അവാർഡ് സമ്മാനിച്ചു

വാൾട് വിറ്റ്മാൻ ജന്മദിനത്തിൽ മൈക്കിൾ മാത്യുവിന് ഗ്രാൻഡ് ചാമ്പ്യൻ അവാർഡ് സമ്മാനിച്ചു


ന്യൂയോർക്ക്: സ്‌കൂൾ വിദ്യാർഥികൾക്കായി വാൾട്ട് വിറ്റ്മാൻ ബെർത്‌പ്ലെയ്‌സ് അസ്സോസിയേഷൻ നടത്തിയ കവിതാ മത്സരത്തിൽ 'ഗ്രാൻഡ് ചാമ്പ്യൻ വിന്നർ' സ്ഥാനംനേടിയ എട്ടു വയസ്സുകാരൻ  മലയാളി ബാലൻ മൈക്കിൾ മാത്യു  അവാർഡ് സ്വീകരിച്ചു. വാൾട് വിറ്റ്മാന്റെ ഇരുന്നൂറ്റിഎഴാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മഗേഹത്തിൽ വെച്ചായിരുന്നു അവാർഡ് ദാനം.   അമേരിക്കൻ സമകാലിക കവികളിൽ സമുന്നതനും അമേരിക്കൻ അക്കാദമി ഓഫ്‌പോയെറ്റ്‌സ് ചാൻസലറുമായ  കൊർണേലിയസ്  ഈഡിൽ നിന്നായിരുന്നു സ്വീകരണം. സാഫൊക് കൗണ്ടി എക്‌സികുട്ടിവ് എഡ്‌വേർഡ് റൊമെയ്ൻ മുഖ്യാതിഥി ആയിരുന്നു. 
ലോക സാഹിത്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള വാൾട് വിറ്റ്മാന്റെ ലോങ്ങ് ഐലൻഡ് ഹണ്ടിങ്ടൺ സ്റ്റേഷനിലെ ജന്മഗൃഹം സംരക്ഷിക്കുന്നതിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയൊന്നിൽ സ്ഥാപിതമായ സംഘടനയാണ് വാൾട്ട് വിറ്റ്മാൻ  ബെർത്‌പ്ലെയ്‌സ് അസോസിയേഷൻ.  കവി ജനിച്ചു വളർന്ന വീടും പരിസരവും ന്യൂയോർക്ക് സംസ്ഥാനം 1957ഇൽ ഉടമസ്ഥാവകാശം ഏറ്റെടുത്ത് 'വാൾട്ട് വിറ്റ്മാൻ  ബെർത്‌പ്ലെയ്‌സ്  ഹിസ്റ്റോറിക് സൈറ്റ് ആൻഡ് ഇന്റർപ്രെറ്റിവ് സെന്റർ എന്നപേരിൽ ഒരു 'ഹിസ്റ്റോറിക് സൈറ്റ് ആയി പ്രഖ്യാപിച്ചു.  ഇന്ന് സാഹിത്യലോകത്തോട് തല്പരരായ അനേകംപേരെ ഓരോ ദിവസവും ആകർഷിച്ചുകൊണ്ടിരിക്കുന്ന  ഒരു  മ്യൂസിയം ആയി ഈ സ്ഥലം സൂക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.   
വളരുന്ന കവികളെ പ്രോത്സാഹിപ്പിക്കുക, വാൾട് വിറ്റ്മാന്റെ ലെഗസി സജീവം സൂക്ഷിക്കുക എന്നീ ദൗത്യങ്ങളാണ് എല്ലാ വർഷവും നടത്തി വരുന്ന ഈ കവിതാ മത്സരം. വിവിധ പ്രായക്കാരായ ആയിരത്തി അറുന്നൂറിൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. മൂന്ന് -നാല് ഗ്രേഡ്   വിഭാഗത്തിൽ പ്രഥമ സ്ഥാനമായിരുന്നു മൈക്കിളിന്റെ കവിതയ്ക്ക്. നാല്പതാം തവണയാണ് കുട്ടികൾക്കായി കവിതാ മത്സരം നടത്തുന്നത്.  വെറും പത്തു വരികളിൽ വാൾട് വിറ്റ്മാൻ രചിച്ച 'എനോയ്‌സ്‌ലെസ്‌പേഷ്യന്റ് സ്‌പൈഡർ' എന്ന കവിത കാവ്യലോകത്ത് വളരെ ഉന്നതവും വ്യതിരിക്തവുമായ പ്രമേയമായി ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. വിശാലവും ഒറ്റപ്പെട്ടതുമായുള്ള ഈ പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ കാലാതീതമായ ആൽമബന്ധത്തിന്റെ അന്വേഷണമായി ഈ കവിത കവിയുടെ ദാര്ശനിക ആഴത്തെ എടുത്തുകാട്ടുന്നു.   വിഖ്യാതമായ ഈ കവിതയുടെ അതേ ശീർഷകം തന്നെ ആയിരുന്നു മത്സരത്തിനുള്ള വിഷയവും. 
 അസോസിയേഷൻ ആർട്‌സ് എജുക്കേഷൻകോഓർഡിനേറ്റർ കാറിൻ ഗെലെൻഡറിൽ നിന്ന് അവാർഡ് സ്വീകരിച്ച മൈക്കിളിനെ സാഫൊക് കൗണ്ടി എക്‌സിക്യൂട്ടീവ് എഡ്‌വേർഡ്‌റോമെയ്‌നും അമേരിക്കൻ സമകാലിക കവിതാലോകത്തെ സമുന്നതനായ കൊർണേലിയസ് ഈഡിയും പ്രകീർത്തിച്ചു. മൈക്കിൾ അമേരിക്കൻ കാവ്യലോകത്തിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമാണെന്ന കൊർണേലിയസ് ഈഡിയുടെ പ്രശംസയെ അല്പം നാണം നിറഞ്ഞ  പുഞ്ചിരിയോടെയാണ് മൈക്കിൾ പ്രതികരിച്ചത്. പോയെട്രി ജഡ്ജ്മാരായിരുന്ന ആൽബർട്ട് അബൊണാഡോ, ക്രിസ്റ്റിന റാവു, ഷെറിൽ വില്യംസ് എന്നിവർ സ്വീകരിച്ച കവിതകളിൽ നിന്ന് ഏറ്റവും നല്ലതിനെ തെരഞ്ഞെടുക്കുന്നതിനുള്ളക്ലേശകരമായ ദൗത്യത്തെ വിശദീകരിച്ചു കൊണ്ട് പങ്കെടുത്ത ആയിരത്തി അറുന്നൂറിലധികം ബാല കവികൾക്ക് നന്ദിയും അനുമോദനവും അറിയിച്ചു. 
ലോങ്ങ് ഐലൻഡ് ന്യൂ ഹൈഡ് പാർക്കിലെ ഹിൽസൈഡ് ഗ്രേഡ് സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയായ മൈക്കിൾ മോബെൻ, ആൻസി-മാത്യു ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ആദ്യകവിത തന്നെ ഇത്തരമൊരു സമ്മാനത്തിനർഹമായതിൽ, അവാർഡ് ദാന സമ്മേളനത്തിൽ പങ്കെടുത്ത സർഗവേദിയുടെയും കേരളം സെന്ററിന്റെയും നേതൃത്വത്തിലുള്ള രാജുതോമസ്, അമേരിക്ക സന്ദർശിക്കാനെത്തിയ മലയാളത്തിലെ ജനകീയ സാഹിത്യകാരനായ ജോസെഫ് പനക്കൽ എന്നിവർ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.