' ഇന്ത്യയില്‍ താരിഫ് കൂടുതലാണ് അവിടെ നിര്‍മ്മാണം വേണ്ട': ആപ്പിള്‍ സിഇഒയോട് ട്രംപ്

' ഇന്ത്യയില്‍ താരിഫ് കൂടുതലാണ് അവിടെ നിര്‍മ്മാണം വേണ്ട': ആപ്പിള്‍ സിഇഒയോട് ട്രംപ്


ദോഹ:  ആപ്പിള്‍ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയിലെ ആപ്പിളിന്റെ വികസന പദ്ധതികള്‍ പരിമിതപ്പെടുത്താന്‍ താന്‍ ടിംകുക്കിനോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു.

'ടിം കുക്കുമായി ഇന്നലെ എനിക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയില്‍ പെരുമാറുന്നു. നിങ്ങള്‍ 500 ബില്യണ്‍ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കില്‍ മാത്രം നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ്, അതിനാല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും,' പ്രസിഡന്റ് ട്രംപ് ഖത്തറിലെ ദോഹയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്തിടെ, ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം വികസിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് അസംബ്ലി പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കര്‍ണാടകയിലുമാണ്.

ഈ പ്ലാന്റുകള്‍ക്കായി ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ആപ്പിള്‍, ഫോക്‌സ്‌കോണ്‍, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 2025 മാര്‍ച്ച് വരെയുള്ള 12 മാസത്തിനുള്ളില്‍ ആപ്പിള്‍ ഇന്ത്യയില്‍ 22 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ നിര്‍മ്മിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന് 60 ശതമാനം എന്ന വന്‍ വര്‍ധനവാണ്.

2024 ല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഏകദേശം 40-45 ദശലക്ഷം ഐഫോണുകള്‍ നിര്‍മ്മിയ്ക്കുകയുണ്ടായി. ആപ്പിളിന്റെ ആഗോള ഉല്‍പ്പാദനത്തിന്റെ 18-20 ശതമാനം വരുന്നതാണിത്. ഇതില്‍ ഏകദേശം 15 ദശലക്ഷം യുഎസിലേക്കും 13 ദശലക്ഷം മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും ഏകദേശം 12 ദശലക്ഷം ഇന്ത്യന്‍ വിപണിയിലേക്കും കയറ്റുമതി ചെയ്തു.

2025 ജനുവരിയില്‍, ആപ്പിള്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി 11ാം ത്രൈമാസ വരുമാന റെക്കോര്‍ഡ് കൈവരിച്ചിരുന്നു. 2024 ല്‍ 10 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഐഫോണ്‍ വില്‍പ്പന നടന്നതായി കണക്കാക്കപ്പെടുന്നു. 2024 ല്‍ ആഗോളതലത്തില്‍ ആപ്പിളിന്റെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തതുപോലെ, വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളും ചൈനയും യുഎസും പരസ്പരം പ്രഖ്യാപിച്ച ഉയര്‍ന്ന പരസ്പര താരിഫുകളും കാരണംമാണ്, യുഎസ് വിപണിയിലേക്കുള്ള എല്ലാ ഐഫോണുകളുടെയും ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ തീരുമാനിച്ചത്.