ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു


തിരുവനന്തപുരം: ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡര്‍ ആയിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാകാലത്തും അമേരിക്കന്‍ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധന്‍ നിലകൊണ്ടു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാന്‍ അനിരുദ്ധന് സാധിച്ചു. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. 
പോഷകാഹാര ഗവേഷണത്തില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൊയ്തു. അമേരിക്കയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ഉല്‍പ്പന്നമായ ഐസോസ്റ്റാര്‍ വികസിപ്പിച്ചത് അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു. ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധന്‍. പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഇത്തവണ ആരോഗ്യ പരിശോധനകള്‍ക്കായി അമേരിക്കയില്‍ ചെന്നപ്പോള്‍ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഡോ. എം അനിരുദ്ധന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. അമേരിക്കന്‍ മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. എം അനിരുദ്ധന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു