അദാനിമാര്‍ക്കെതിരെയുള്ള അഴിമതിക്കേസില്‍ ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷന്‍

അദാനിമാര്‍ക്കെതിരെയുള്ള അഴിമതിക്കേസില്‍ ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷന്‍


ന്യൂയോര്‍ക്ക്: കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയും സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് സഹായം തേടി യുഎസ് കമ്മിഷന്‍. 265 മില്യണ്‍ യുഎസ് ഡോളറിന്റെ അഴിമതിക്കേസിലാണ് വ്യവസായി ഗൗതം അദാനിക്കെതിരെയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചത്.

ഇരുവര്‍ക്കുമെതിരെയുള്ള പരാതി നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും യുഎസ് എസ്ഇസി ന്യൂയോര്‍ക്ക് ജില്ലാ കോടതിയെ അറിയിച്ചു. സോളാര്‍ കരാറുകള്‍ക്കായി ഗൗതം അദാനി 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. 2020-2024 കാലയളവില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോര്‍ജ്ജ കരാറുകള്‍ ലഭിക്കുന്നതിന് ഗൗതം അദാനിയും കൂട്ടാളികളും 265 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു.

ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ നേടിയെടുക്കാന്‍ വ്യവസായി കൈക്കൂലി വാങ്ങിയെന്നും കൃത്രിമത്വം കാണിച്ച് സാമ്പത്തിക വെളിപ്പെടുത്തലുകളിലൂടെ അമേരിക്കന്‍ നിക്ഷേപകരെ വഞ്ചിച്ചെന്നും ഗൗതം അദാനിക്കെതിരായ യുഎസിലെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.

അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി ഇരുപത് വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 1600 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, തനിക്കെതിരെയുള്ള കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞു. സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നിയമനടപടികളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 'ഇത് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യുഎസ് നീതിന്യായ വകുപ്പും ഉള്‍പ്പെടുന്ന നിയമപരമായ കാര്യമാണ്, ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പങ്കുവുമില്ല' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തെ പറഞ്ഞിരുന്നു.