മരണ മുനമ്പ് പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കിയെന്ന് സുഹൃത്തുക്കള്‍

മരണ മുനമ്പ് പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കിയെന്ന് സുഹൃത്തുക്കള്‍


തൊട്ടടുത്തെത്തിയ മരണത്തെ പലവുരു കണ്ടതുകൊണ്ടും തിരിച്ചറിഞ്ഞതുകൊണ്ടുമായിരിക്കാം യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും അവതരണത്തിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടുത്തറിയാവുന്നവരും സാക്ഷ്യപ്പെടുത്തുന്നു. യു എസ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രണ്ടുതവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് നേരത്തെയും മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. 

താന്‍ ജീവിച്ചിരിക്കേണ്ടത് അമേരിക്കയ്ക്ക് വേണ്ടിയാണെന്ന നിഗമനത്തിലാണ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് എത്തിച്ചേരുന്നത്. 

അയോവ സ്റ്റേറ്റ് ഫെയര്‍ഗ്രൗണ്ടില്‍ വേദിയില്‍ ഈ മാസം ആദ്യം രാജ്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച ഡൊണാള്‍ഡ് ട്രംപ് അകലെ വെടിക്കെട്ട് പോലെയുള്ള ശബ്ദം കേട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പുള്ള ഓര്‍മയില്‍ ചിരിച്ചും പരിഹസിച്ചുമാണ് ട്രംപ് നേരിട്ടത്. 

എല്ലായ്‌പോഴും പോസിറ്റീവായി ചിന്തിക്കണമെന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ ട്രംപിനു നേരെ നടന്ന വധശ്രമത്തില്‍ ചെവിക്ക് പരിക്കേറ്റതും ജനക്കൂട്ടത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതും വ്യക്തമായ ഓര്‍മപ്പെടുത്തലായി അദ്ദേഹം കരുതുന്നുണ്ട്. 

2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നാടകീയമായി മാറ്റിമറിച്ചതായിരുന്നു ട്രംപിനു നേരെ നടന്ന ആക്രമണം. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപിന്റെ വിജയകരമായ വരവ്, പ്രസിഡന്റ് ജോ ബൈഡനെ വീണ്ടും തെരഞ്ഞെടുപ്പ് നേരിടാനുള്ള ശ്രമം ഉപേക്ഷിക്കാനുള്ള തീരുമാനം, വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്‍ഗാമിയായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെടെ 10 ദിവസത്തെ ആവേശകരമായ കാലയളവിനാണ് തുടക്കമിട്ടുത്. 

ഒരു വര്‍ഷത്തിനിപ്പുറം ട്രംപ് ഇപ്പോഴും അതേ ട്രംപ് തന്നെയാണെങ്കിലും അദ്ദേഹം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നാണ് സുഹൃത്തുക്കളും സഹായികളും അഭിപ്രായപ്പെടുന്നത്. 

അദ്ദേഹം കൂടുതല്‍ ശ്രദ്ധാലുവും കൂടുതല്‍ നന്ദിയുള്ളവനുമായി മാറുകയും രാജ്യത്തെ രക്ഷിക്കാനും രണ്ടാം തവണയും സേവിക്കാനും ദൈവം തന്നെ രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും തുറന്നു പറയുന്നു. ഇതാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധയോടെ ദൂരവ്യാപകമായ അജണ്ട കൈവരിക്കുന്നതിന് പ്രാപ്തനാക്കിയത്. 

പെന്‍സില്‍വാനിയ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ആ രാത്രി ന്യൂജേഴ്സിയില്‍ ട്രംപിനോടൊപ്പമുണ്ടായ ദീര്‍ഘകാല സുഹൃത്തും സൗത്ത് കരോലിനയിലെ സെനറ്ററുമായ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞത് അദ്ദേഹം ഇപ്പോഴും ഒരു പരുക്കനും മടിയനുമാണെങ്കിലും കൂടുതല്‍ നന്ദിയുള്ളവനാണെന്നാണ്. അദ്ദേഹം തന്റെ സുഹൃത്തുക്കളോട് കൂടുതല്‍ ശ്രദ്ധാലുവാണെന്നും ഈ ആഴ്ച ആദ്യം തന്റെ ജന്മദിനത്തില്‍ ട്രംപ് അയച്ച സന്ദേശം ചൂണ്ടിക്കാട്ടി പറഞ്ഞു.

ആഘാതമേല്‍പ്പിച്ച സംഭവങ്ങള്‍ അതിജീവിച്ച പലരും അവരുടെ ഓര്‍മ്മയില്‍ നിന്നും അത് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ട്രംപ് തന്റെ ഇരുണ്ട അനുഭവങ്ങളെ  അനുസ്മരിപ്പിക്കുന്ന സ്മരണികകള്‍ കൊണ്ടാണ് സ്വയം ചുറ്റിയിരിക്കുന്നത്. വധശ്രമ വെടിവയ്പ്പിന് ശേഷം എഴുന്നേറ്റു നിന്ന് നാടകീയമായി മുഷ്ടി ചുരുട്ടി 'പോരാടുക, പോരാടുക, പോരാടുക!' എന്ന് പറഞ്ഞനിമിഷം ചിത്രീകരിക്കുന്ന കലാസൃഷ്ടികള്‍ കൊണ്ട് അദ്ദേഹം വൈറ്റ് ഹൗസും അദ്ദേഹത്തിന്റെ ഗോള്‍ഫ് ക്ലബ്ബുകളും അലങ്കരിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ വസതിയിലേക്കുള്ള പടിക്കെട്ടിനടുത്തുള്ള വൈറ്റ് ഹൗസ് സ്റ്റേറ്റ് ഫ്‌ളോറിന്റെ ഫോയറില്‍ ആ രംഗത്തിന്റെ ഒരു പെയിന്റിംഗ് പ്രാധാന്യത്തോടെ തൂക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌കിന് അടുത്തുള്ള ഒരു മേശയില്‍ ടാബ്ലോയുടെ വെങ്കല ശില്‍പം അദ്ദേഹം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.

കഴിഞ്ഞ മാസം വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ വെടിവയ്പ്പില്‍ നിന്നുള്ള ശാരീരിക പ്രത്യാഘാതങ്ങള്‍ അദ്ദേഹം സമ്മതിച്ചു. തനിക്ക് ഇടയ്ക്കിടെ ആ വേദന അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം ചെവിയില്‍ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു. 

അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഓരോ പ്രസിഡന്റും നിഷ്പക്ഷമായാണ് പറയുന്നതെങ്കില്‍ ട്രംപിന്റേത് കൂടുതല്‍ ആഴത്തിലും വ്യക്തിപരവുമാണെന്നാണ് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് പറഞ്ഞത്. പ്രചാരണ വേളയില്‍ ട്രംപിനെക്കുറിച്ചുള്ള പൊതുജന ധാരണകള്‍ മാറ്റാന്‍ ആക്രമണം സഹായിച്ചതായും അവര്‍ പറഞ്ഞു. 

1989ല്‍ അറ്റ്‌ലാന്റിക് സിറ്റിയിലേക്കുള്ള ഹെലികോപ്ടര്‍ യാത്ര മാറ്റിയതും ഗോള്‍ഫ് കളിക്കുന്ന സ്ഥലത്ത് റൈഫിളുമായി കണ്ട അക്രമിയുടെ മറ്റൊരു വധശ്രമവും ഉള്‍പ്പെടെ ട്രംപിന് മരണവുമായി നിരവധി ഒളിച്ചുകളികളുണ്ടെന്ന് ദീര്‍ഘകാല സുഹൃത്തും അനൗപചാരിക ഉപദേശകനുമായ റോജര്‍ സ്‌റ്റോണ്‍ അഭിപ്രായപ്പെട്ടു. ബട്‌ലറിലെ കൊലപാതക ശ്രമത്തിന് ശേഷം പ്രസിഡന്റ് കൂടുതല്‍ ശാന്തനും ദൃഢനിശ്ചയമുള്ളവുമായി മാറിയതായും സ്‌റ്റോണ്‍ പറഞ്ഞു. 

പ്രസിഡന്റിനെ അറിയുന്നവര്‍ വധശ്രമങ്ങള്‍ അദ്ദേഹത്തെ മാറ്റിമറിച്ചുവെന്നാണ് വിശ്വസിക്കാനാവുന്നതെന്ന് ഫെയ്ത്ത് ആന്റ് ഫ്രീഡം കോയലിഷന്റെ ചെയര്‍മാന്‍ റാല്‍ഫ് റീഡ് വ്യക്തമാക്കി. 

ദൈവത്തിന്റെ കരങ്ങള്‍ തന്നെ കൂടുതല്‍ മഹത്തായ ലക്ഷ്യങ്ങള്‍ക്കായി സംരക്ഷിച്ചുവെന്ന് തോന്നാതിരിക്കാന്‍ കാരണമില്ലെന്നും അതാണ് അദ്ദേഹത്തെ വിജയിക്കുമെന്ന ഉറപ്പിലേക്ക് നയിക്കുന്നതെന്നും റീഡ് പറഞ്ഞു.

മരണ മുനമ്പ് പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കിയെന്ന് സുഹൃത്തുക്കള്‍