ന്യൂഡല്‍ഹി: യു എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ എല്ലാ തീരുവകളും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ ന്യൂഡല്‍ഹി നിഷേധിച്ചു.
ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും 'എല്ലാം ശരിയാകുന്നതുവരെ ഒന്നും തീരുമാനിക്കില്ല' എന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
'അടിസ്ഥാനപരമായി താരിഫ് ഈടാക്കാന്‍ തയ്യാറല്ലാത്ത കരാര്‍ തങ്ങള്‍ക്ക് ന്യൂഡല്‍ഹി വാഗ്ദാനം ചെയ്തു' എന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. നിലവില്‍ യു എസും ഇന്ത്യും വ്യാപാര കരാര്‍ ചര്‍ച്ച തുടരുകയാണ്.
വ്യാപാര കരാറുകള്‍ പരസ്പരം പ്രയോജനകരവും ഇരു രാജ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ടതുമായിരിക്കണമെന്ന് ജയ്ശങ്കര്‍ വ്യാഴാഴ്ച പറഞ്ഞു.
ഖത്തറില്‍ ബിസിനസ് നേതാക്കളോടൊപ്പം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ട്രംപ് ഇന്ത്യ താരിഫ് ഒഴിവാക്കിയെന്ന പ്രസ്താവന നടത്തിയത്. ബോയിംഗ് ജെറ്റുകള്‍ ഉള്‍പ്പെടെ യു എസും ഖത്തറും തമ്മിലുള്ള നിരവധി കരാറുകളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് യു എസ് പ്രസിഡന്റ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യ 'ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളിലൊന്ന്' ആയതിനാല്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സി ഇ ഒ ടിം കുക്കിനോട് താന്‍ പറഞ്ഞതായി ട്രംപ് പറഞ്ഞു.
ഇന്ത്യ തങ്ങള്‍ക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതില്‍ അടിസ്ഥാനപരമായി താരിഫ് ഈടാക്കാന്‍ തയ്യാറായിട്ടില്ലെന്നും വര്‍ഷങ്ങളായി ചൈനയില്‍ നിര്‍മ്മിച്ച ആപ്പിള്‍ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ഇന്ത്യയെ പരിപാലിക്കാനാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നുമാണ് ട്രംപ് പറഞ്ഞത്.
ഐഫോണുകളുടെ ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന് ആപ്പിള്‍ പറഞ്ഞിരുന്നു. അതേസമയം ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ പോലുള്ള ഇനങ്ങള്‍ക്ക് വിയറ്റ്‌നാമായിരിക്കും പ്രധാന ഉത്പാദന കേന്ദ്രം.
ഏപ്രിലില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ട്രംപ് 27 ശതമാനം വരെ തീരുവയാണ് ഏര്‍പ്പെടുത്തിയത്. ജൂലൈ 9ന് അവസാനിക്കുന്ന ട്രംപിന്റെ 90 ദിവസത്തെ ഉയര്‍ന്ന താരിഫ് താത്ക്കാലിക വിരാമത്തിനിടെയാണ് വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി തിരക്കുകൂട്ടുന്നത്.
അതിനിടെ ഈ ആഴ്ച യു എസും ചൈനയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധനങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ സമ്മതിച്ചിരുന്നു. ചൈനീസ് ഇറക്കുമതികള്‍ക്കുള്ള യു എസ് തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറയും. അതേസമയം ചില യു എസ് ഇറക്കുമതികള്‍ക്കുള്ള ചൈനീസ് തീരുവ 125 ശതമാനത്തല്‍ നിന്ന് 10 ശതമാനം ആയി കുറയും.
അടുത്ത കാലം വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യു എസ്. 190 ബില്യണ്‍ ഡോളര്‍ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്.
ബര്‍ബണ്‍ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍, മറ്റ് ചില യു എസ് ഉത്പന്നങ്ങള്‍ എന്നിവയുടെ തീരുവ ഡല്‍ഹി ഇതിനകം കുറച്ചിട്ടുണ്ട്. എന്നാല്‍ യു എസിന് ഇന്ത്യയുമായി 45 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മിയുണ്ട്. അത് കുറയ്ക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകളാണ് വ്യാപാര കമ്മിക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തിയതുപോലെ ആദ്യ ദിവസം മുതല്‍ തന്നെ യു എസ് കയറ്റുമതിയുടെ 90 ശതമാനം താരിഫ് രഹിതമാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും 'പൂജ്യത്തിന് പൂജ്യം' എന്ന സമീപനം ഉപയോഗിച്ച് ഓട്ടോമൊബൈലുകളും കൃഷിയും ഒഴികെയുള്ള എല്ലാ വസ്തുക്കളുടെയും താരിഫ് കുറയ്ക്കുകയും കരാര്‍ കര്‍ശനമായ പരസ്പരബന്ധം ഉറപ്പാക്കുകയും ഇരുപക്ഷവും താരിഫ് തുല്യമായി ഒഴിവാക്കണമെന്നും ഡല്‍ഹി ആസ്ഥാനമായ വ്യാപാര വിദഗ്ധന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.
ട്രംപും മോഡിയും വ്യാപാരം ഇരട്ടിയിലധികം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ കൃഷി പോലുള്ള മേഖലകളില്‍ ഡല്‍ഹി ഇളവുകള്‍ നല്‍കാന്‍ സാധ്യതയില്ല.
യു കെയുമായി വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാപാര ഇടപാടുകള്‍ നടത്തുന്നതിന് ഇന്ത്യ അടുത്തിടെ കൂടുതല്‍ തുറന്ന മനസ്സ് കാണിച്ചു. കഴിഞ്ഞയാഴ്ച വിസ്‌കി, ഓട്ടോമൊബൈല്‍സ് തുടങ്ങിയ നിരവധി സംരക്ഷിത മേഖലകളിലെ തീരുവ ഗണ്യമായി കുറയ്ക്കുന്ന വ്യാപാര കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലാത്ത നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യ 100 ബില്യണ്‍ ഡോളറിന്റെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു.
ഈ വര്‍ഷം തന്നെ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ശ്രമം നടത്തുന്നുണ്ട്.