അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പൂര്‍ണമായും തീരുവ ഒഴിവാക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പൂര്‍ണമായും തീരുവ ഒഴിവാക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ്


ദോഹ: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണമായും ഒഴിവാക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാഴാഴ്ച ഖത്തറിലെ ദോഹയില്‍ സംസാരിക്കവേയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. വിവിധ ജിസിസി രാജ്യങ്ങളിലെ സന്ദര്‍ശനത്തിലാണ് ട്രംപ്.

'അടിസ്ഥാനപരമായി ഒരു താരിഫും ഈടാക്കാതെയുള്ള ഒരു കരാര്‍ അവര്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു' ഇന്ത്യയെ കുറിച്ച് ഖത്തറിലെ ബിസിനസ്സ് നേതാക്കളുമായി നടന്ന പരിപാടിയില്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു. റോയിട്ടേഴ്‌സും ബ്ലൂംബെര്‍ഗും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഓഫറിന്റെ വിശദാംശങ്ങള്‍ ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയില്ല. അതേസമയം, ഈ അഭിപ്രായത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചശേഷം ഇന്ത്യ യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഒരു ഉഭയകക്ഷി കരാറിന്റെ ആദ്യ ഘട്ടം രൂപപ്പെടുത്താന്‍ ഇരുപക്ഷവും സമ്മതിച്ചിരിക്കുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മെയ് 17 മുതല്‍ 20 വരെ ഇന്ത്യയുടെ വ്യാപാര മന്ത്രി യുഎസില്‍ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.