യുഎസില്‍ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് വിദേശ കാര്യമന്ത്രാലയം

യുഎസില്‍ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയെന്ന് വിദേശ കാര്യമന്ത്രാലയം


ന്യൂഡല്‍ഹി : ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിനുപിന്നാലെ യു.എസില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ പുറത്താക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിലും ആശങ്ക കനത്തതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും.

ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്നും, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

അമേരിക്കയില്‍ നിന്നും എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരേണ്ടത് എന്ന കാര്യത്തില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ മാത്രമല്ല മറ്റേത് വിദേശ രാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാരായാലും അവരെ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും രണ്‍ധീര്‍ ജയ് സ്വാള്‍ പറഞ്ഞു.
ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചിച്ചുകഴിഞ്ഞു.
നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 'തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ സൈനിക വിമാനങ്ങള്‍ വഴി നാടുകടത്തുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ പാലിക്കുന്നു'- കരോലിന്‍ ലീവിറ്റ്  പറഞ്ഞു.
ഇതിനിടെയാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.