ധനസഹായ ബില്ലിൽ ഡെമോക്രാറ്റുകൾക്ക് കടുത്ത നിലപാട്; സർക്കാർ അടച്ചിടൽ നീളാൻ സാധ്യത

ധനസഹായ ബില്ലിൽ ഡെമോക്രാറ്റുകൾക്ക് കടുത്ത നിലപാട്; സർക്കാർ അടച്ചിടൽ നീളാൻ സാധ്യത


വാഷിംഗ്ടൺ: ഭാഗിക സർക്കാർ അടച്ചിടൽ ശനിയാഴ്ച ആരംഭിച്ച സാഹചര്യത്തിൽ, സെനറ്റ് പാസാക്കിയ ധനസഹായ ബിൽ വേഗത്തിൽ പാസാക്കുന്നതിന് റിപ്പബ്ലിക്കൻ പാർട്ടിക്ക് പിന്തുണ നൽകില്ലെന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്. ഇതോടെ അടച്ചിടൽ പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടുനിൽക്കാൻ സാധ്യത വർധിച്ചു.

എംഎസ്എൻഒഡബ്ല്യുവിന് നൽകിയ അഭിമുഖത്തിലാണ് ജെഫ്രീസ് ഡെമോക്രാറ്റുകളുടെ നിലപാട് വ്യക്തമാക്കിയത്. ഡെമോക്രാറ്റുകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് റിപ്പബ്ലിക്കൻ നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് ജെഫ്രീസ് ആരോപിച്ചു. 'പൂർണവും സമഗ്രവുമായ ചർച്ച അനിവാര്യമാണ്. 'ഞങ്ങളുടെ വഴിയിലൂടെയോ അല്ലെങ്കിൽ വഴിയില്ലയോ' എന്ന സമീപനം അംഗീകരിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുമായി (DHS) ബന്ധപ്പെട്ട പരിഷ്‌കാരങ്ങളിലാണ് ഡെമോക്രാറ്റുകൾ പ്രധാനമായും എതിർപ്പ് ഉയർത്തുന്നത്. ഐസ് (ICE) ഏജൻസിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം, ഏജന്റുമാർക്ക് ബോഡി ക്യാമറ നിർബന്ധമാക്കൽ, മുഖം മറയ്ക്കുന്ന മാസ്‌കുകൾ നിരോധിക്കൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസുമായോ ഭരണകൂടവുമായോ വ്യക്തമായ ധാരണ ഉണ്ടായിട്ടില്ലെന്നും ജെഫ്രീസ് വ്യക്തമാക്കി.

അതേസമയം, സെനറ്റ് വെള്ളിയാഴ്ച അവസാന നിമിഷത്തിൽ പരിഷ്‌കരിച്ച ധനസഹായ പാക്കേജ് 71-29 എന്ന ഭൂരിപക്ഷത്തോടെ പാസാക്കി. അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാരാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. സെനറ്റ് മേജോറിറ്റി ലീഡർ ജോൺ തൂണിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ലിൻഡ്‌സി ഗ്രഹാം തന്റെ എതിർപ്പ് പിൻവലിച്ചതോടെയാണ് വോട്ടെടുപ്പിന് വഴിതെളിഞ്ഞത്.

കരാർ പ്രകാരം ഫെഡറൽ സർക്കാരിന്റെ ഭൂരിഭാഗം വകുപ്പുകൾ സെപ്തംബർ വരെ ഫണ്ടുചെയ്യുകയും, ഉഒടന് രണ്ട് ആഴ്ചത്തേക്ക് മാത്രമായി നിലവിലെ ചെലവുനിലയിൽ ധനസഹായം അനുവദിക്കുകയും ചെയ്യും. ഈ ഇടവേളയിൽ DHS സംബന്ധിച്ച പരിഷ്‌കാരങ്ങളിൽ ധാരണയിലെത്തുക എന്നതാണ് ലക്ഷ്യം.

 അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ ശക്തമായ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ഡെമോക്രാറ്റുകൾ പോരാടുമെന്ന് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ വ്യക്തമാക്കി. 'ജനങ്ങൾ മാറ്റം ആവശ്യപ്പെടുകയാണ്. യഥാർത്ഥ പരിഷ്‌കാരങ്ങൾക്ക് തയ്യാറാകാത്ത പക്ഷം, ഡെമോക്രാറ്റിക് വോട്ടുകൾ പ്രതീക്ഷിക്കേണ്ട,' ഷൂമർ മുന്നറിയിപ്പ് നൽകി.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും തമ്മിലുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കെ, സർക്കാർ അടച്ചിടൽ എത്രനാൾ നീളുമെന്ന് വ്യക്തമല്ല. രാജ്യത്തിന്റെ കണ്ണുകൾ വാഷിങ്ടണിലേക്കാണ്.