വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ താരിഫ് ഉയര്‍ത്താനുള്ള യു എസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തരായ പിന്തുണക്കാരില്‍ ഒരാളും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയുമായ മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. യുക്രെയ്നിനുള്ള യു എസ് സഹായം തുടരുന്നതിനെയും അവര്‍ വിമര്‍ശിച്ചു. ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമാകുന്ന വിള്ളലിന്റെ പുതിയ സൂചനയാണിതെന്നാണ് കരുതുന്നത്.
ഇന്ത്യയ്ക്ക് മേല്‍ 'ഗണ്യമായി' ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഗ്രീന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ദീര്‍ഘകാല യു എസ് സഖ്യകക്ഷിയായ യുക്രെയ്നിന് റഷ്യക്കെതിരായ യുദ്ധത്തിന് ധനസഹായം നല്‍കുകയും സംഘര്‍ഷത്തിന്റെ മനുഷ്യ നഷ്ടം അവഗണിച്ച് ഡിസ്‌കൗണ്ട് ചെയ്ത റഷ്യന്‍ എണ്ണയില്‍ നിന്ന് ലാഭം നേടുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഇന്ത്യ ലാഭം നേടുന്നതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
കുടിയേറ്റം നിയന്ത്രിക്കുന്നതിലും യുക്രെയ്നിന്റെ പ്രതിരോധത്തിനുള്ള പിന്തുണ അവസാനിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗ്രീന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ ജോലികള്‍ക്ക് പകരം ഇന്ത്യന്‍ എച്ച്1-ബി വിസകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക, ഒബാമ/ ബൈഡന്‍/ നിയോകോണ്‍ യുക്രെയ്ന്‍ റഷ്യ യുദ്ധത്തിന് ധനസഹായവും ആയുധങ്ങളും അയയ്ക്കുന്നത് നിര്‍ത്തുക,' അവര്‍ എക്സില്‍ എഴുതി. എച്ച്1-ബി വിസ പ്രോഗ്രാം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ഭീഷണിയായി കാണുന്ന റിപ്പബ്ലിക്കന്‍ ബേസ് ആവര്‍ത്തിച്ച് ഉന്നയിച്ച ദീര്‍ഘകാല പ്രശ്‌നത്തെയാണ് അവരുടെ സന്ദേശം പരാമര്‍ശിച്ചത്. യു എസ് കമ്പനികള്‍ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രത്യേക ജോലികള്‍ക്കായി വിദേശത്തു നിന്നും മികച്ചവരെ കൊണ്ടുവരാന്‍ ഈ പദ്ധതി അനുവദിക്കുന്നു. പ്രത്യേകിച്ച് ടെക് മേഖലയിലുള്ളവര്‍ക്കാണ് സാധ്യത കൂടുതല്‍.
ഗ്രീനിന്റെ ഏറ്റവും പുതിയ വിമര്‍ശനം സമീപ ആഴ്ചകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദിശയില്‍ അവര്‍ക്കുള്ള കടുത്ത നിരാശയുടെ ഭാഗമാണ്. റിപ്പബ്ലിക്കന്‍ നേതൃത്വത്തില്‍ നിന്ന് അവര്‍ സ്വയം അകന്നു നില്‍ക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ ഉപേക്ഷിക്കുകയാണോ താന്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അത്രയധികം ബന്ധപ്പെടുന്നില്ലേ എന്നാണ് അവര്‍ ഡെയ്ലി മെയിലിനോട് പറഞ്ഞത്.
ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ സുതാര്യത ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഗ്രീന്‍ മുമ്പ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ 'ആദ്യ ദിവസം' യുദ്ധം അവസാനിപ്പിക്കുമെന്ന തന്റെ പ്രചാരണ വാഗ്ദാനമാണ് ട്രംപ് നല്‍കിയിരുന്നത്. എന്നാല്‍ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷവും ഫലമുണ്ടാക്കാനാവാതെ വന്നതോടെ കഴിഞ്ഞ ആഴ്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് 50 ദിവസത്തെ അന്ത്യശാസനം നല്‍കിയത് ചുരുക്കുകയും 10 ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ പുതിയ ഉപരോധങ്ങളും തീരുവകളും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിക്കുക. മൂന്ന് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉന്നതതല ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
