യുറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും താരിഫ് 30 ശതമാനമാക്കി

യുറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും താരിഫ് 30 ശതമാനമാക്കി


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചു. അതോടെ ആഗോള വ്യാപാര രംഗത്ത് പിരിമുറുക്കം വര്‍ധിപ്പിക്കുന്ന നടപടിയായി ഇത് മാറി. 

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 30 ശതമാനം തീരുവ ഓഗസ്റ്റ് 1 മുതല്‍ ബാധകമാകുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കത്തുകളില്‍ വെളിപ്പെടുത്തി. ഈ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. മുന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരക്ക് 10 ശതമാനത്തിലേക്ക് അടുക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

മെക്‌സിക്കോയുടെ നേതൃത്വത്തിനുള്ള തന്റെ സന്ദേശത്തില്‍ അമേരിക്കയിലേക്കുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും ഫെന്റനൈലിന്റെയും ഒഴുക്ക് കുറയ്ക്കാന്‍ രാജ്യം സഹായിച്ചതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഈ പ്രദേശം ഒരു 'മയക്കുമരുന്ന് കടത്ത് സ്ഥലം' ആയി മാറുന്നത് തടയാന്‍ മെക്‌സിക്കോ വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്റെ വ്യാപാര രീതികളെ ട്രംപ് വിമര്‍ശിച്ചു, ദീര്‍ഘകാലവും ഏകപക്ഷീയവുമായ താരിഫുകള്‍ നിലനിര്‍ത്തുന്നുവെന്ന് ആരോപിച്ചു. എന്നാല്‍ തങ്ങളുടെ ബന്ധം പരസ്പരവിരുദ്ധമല്ലെന്നും  അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ വ്യാപാര പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനും കരാര്‍ അന്തിമമാക്കാനും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ആ പ്രതീക്ഷകളെ തകിടം മറിച്ചു. യൂറോപ്യന്‍ വ്യാപാര കമ്മീഷണര്‍ മരോഷ് ഷെഫ്‌കോവിച്ച് ചര്‍ച്ച നടത്തിയിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ് 30 ശതമാനം നിരക്ക്. ബെല്‍ജിയന്‍ ചോക്ലേറ്റ്, ഐറിഷ് ബട്ടര്‍, ഇറ്റാലിയന്‍ ഒലിവ് ഓയില്‍ തുടങ്ങിയ യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടേക്കാമെന്നത് വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമായി.

യൂറോപ്യന്‍ യൂണിയന്‍ തത്വത്തില്‍ കരാറിലെത്തിയെങ്കിലും അത് മൂന്ന് പേജുകള്‍ മാത്രമുള്ളതാണെന്നും നിയമപരമായി ബാധകമല്ലെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസ്സല്‍സ് പുതിയ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ട്രംപ് താരിഫ് ഭീഷണി ഉപയോഗിച്ച് മെച്ചപ്പെട്ട നിബന്ധനകള്‍ക്കായി സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് വിശ്വസിക്കുന്നു. വ്യാപാര കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനെ ചൈനയേക്കാള്‍ 'മോശം' എന്ന് ട്രംപ് മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്.

യു എസുമായുള്ള യു കെയുടെ സമീപകാല വ്യാപാര കരാര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ ഏഴ് ആഴ്ചയാണെടുത്തത്. പ്രസ്തുത കരാര്‍ കാര്‍ കയറ്റുമതി താരിഫ് കുറച്ചുവെങ്കിലും ബ്രിട്ടീഷ് സ്റ്റീലിനുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഒഴിവാക്കി. 

ട്രംപ് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ഓഗസ്റ്റ് 1 വരെ നീട്ടിയെങ്കിലും തൊട്ടുപിന്നാലെ 48 മണിക്കൂറിനുള്ളില്‍ പുതിയ താരിഫ് നിശ്ചയിക്കുന്ന ഒരു കത്ത് ബ്ലോക്കിന് 'ഒരുപക്ഷേ' ലഭിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തു.

യുറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും താരിഫ് 30 ശതമാനമാക്കി