ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും

ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും


ലണ്ടന്‍: യു എസിലേക്കുള്ള ഇറക്കുമതി താരിഫ് 30 ശതമാനമായി ട്രംപ് മാറ്റിയതില്‍ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയും വിമര്‍ശനവുമായി രംഗത്തെത്തി. 

യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ തുടരാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു, യു എസുമായി ചര്‍ച്ച ചെയ്ത പരിഹാരത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. 

യു എസ് പ്രസിഡന്റിന്റെ താരിഫ് ഭീഷണിയെ മെക്‌സിക്കോ 'ന്യായമല്ലാത്ത കരാര്‍' എന്നാണ് വിശേഷിപ്പിച്ചത്. ഓഗസ്റ്റ് 1 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 30 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്. 

യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതിയില്‍ 30 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നത് അവശ്യ അറ്റ്‌ലാന്റിക് വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും ഇത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുവശങ്ങളിലുമുള്ള ബിസിനസുകള്‍, ഉപഭോക്താക്കള്‍, രോഗികള്‍ എന്നിവരെ ദോഷകരമായി ബാധിക്കുമെന്നും വോണ്‍ ഡെര്‍ ലെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഓഗസ്റ്റ് 1ഓടെ കരാറിനായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നും ആവശ്യമെങ്കില്‍ ആനുപാതികമായ പ്രതിവിധികള്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു. 

ട്രംപിന്റെ താരിഫുകള്‍ അന്യായമായ കരാര്‍ ആണെന്ന് മെക്‌സിക്കന്‍ സമ്പദ്വ്യവസ്ഥയും വിദേശകാര്യ മന്ത്രാലയങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കരാര്‍ തങ്ങള്‍ സമ്മതിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാപാര സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ അര്‍ഥമില്ലെന്നും വ്യക്തമാക്കി.

ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ധ്രുവീകരണം ഒഴിവാക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഊന്നിപ്പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളെ മൊത്തത്തില്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന ന്യായമായ കരാറിലെത്തുന്നതിന് മേഖലയിലെ എല്ലാ പങ്കാളികളുടെയും കൂട്ടായ്മയില്‍ വിശ്വസിക്കുന്നുവെന്നും കാരണം നിലവിലെ സാഹചര്യത്തില്‍  അറ്റ്‌ലാന്റിക്കിന്റെ രണ്ട് വശങ്ങള്‍ക്കിടയില്‍ വ്യാപാര സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ അര്‍ഥമില്ലെന്നും വിശദമാക്കി. 

ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണികളെക്കുറിച്ച് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫും ആശങ്ക പ്രകടിപ്പിച്ചു. അത് 'മുന്നോട്ടുള്ള വഴിയല്ല' എന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ദീര്‍ഘകാലവും ഏകപക്ഷീയവുമായ താരിഫുകള്‍ നിലനിര്‍ത്തുന്നുവെന്ന് യു എസ് പ്രസിഡന്റ് ആരോപിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ മേധാവിയെ അഭിസംബോധന ചെയ്ത കത്തില്‍ ട്രംപ് എഴുതിയത് തങ്ങളുടെ ബന്ധം പരസ്പരവിരുദ്ധമല്ലെന്നും  നിങ്ങളുടെ താരിഫ്, താരിഫ് ഇതര നയങ്ങള്‍, വ്യാപാര തടസ്സങ്ങള്‍ എന്നിവയാല്‍ സൃഷ്ടിക്കപ്പെട്ട ദീര്‍ഘകാല, വലുതും സ്ഥിരവുമായ വ്യാപാര കമ്മികളില്‍ നിന്ന് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.