ദുബായ്: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ട്. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.
ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റാസ് ലഫാന്‍ സ്‌ഫോടനം ആഗോള ഊര്‍ജ്ജ വിപണികളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
അപകടം നടന്നയുടൻ ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഫോടന വിവരം പുറത്തുവിട്ടിരുന്നു. എന്നാൽ, തുടക്കത്തിൽ ചുരുക്കം ചിലർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീട് നടത്തിയ വിശദമായ പരിശോധനകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ശേഷമാണ് പരിക്കേറ്റവരുടെ എണ്ണം ഉയർന്നതും ആളുകളെ കാണാതായ വിവരവും പുറത്തുവന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. അപകടത്തെത്തുടർന്ന് റാസ് ലഫാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്ഫോടനത്തിൻ്റെ ആഘാതവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വിലയിരുത്തി വരികയാണ്.
യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചത്. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. വലിയ നാശമുണ്ടായതായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്.
ഖത്തറിലെ റാസ് ലഫാന്‍ പ്രകൃതിവാതക ഹബ്ബില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്, 18 പേരെ കാണാതായി
