ഗാസ ഏറ്റെടുക്കാനുള്ള പദ്ധതി സ്ഥിരം യുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

ഗാസ ഏറ്റെടുക്കാനുള്ള പദ്ധതി സ്ഥിരം യുദ്ധത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്


ജറുസലേം: ഗാസ ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക്  ഇസ്രായേല്‍ അംഗീകാരം നല്‍കി. വിപുലീകരിച്ച സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 റിസര്‍വിസ്റ്റുകളെ വിളിക്കാന്‍ അനുമതി നല്‍കി. ഇതിനെത്തുടര്‍ന്ന്, സംഘര്‍ഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക നേതാക്കള്‍ രംഗത്തെത്തി. 

ഹമാസിനുമേല്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിനും അവരുടെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വെടിനിര്‍ത്തലിനായി മധ്യസ്ഥര്‍ ആഹ്വാനം ചെയ്യുന്നതിനുമിടയിലാണ് ഇസ്രായേലിന്റെ നീക്കം.  പ്രധാന ഓപ്പറേഷനുള്ള പദ്ധതി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അംഗീകരിച്ചു. അതേസമയം, ഇസ്രായേല്‍ സര്‍ക്കാര്‍ ഏത് കരാറിലും എല്ലാ ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.

ഹമാസ് അംഗീകരിച്ചതില്‍ 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം, പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കല്‍, ഗാസയിലേക്ക് മാനുഷിക സഹായം നല്‍കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചിട്ടില്ല.

ഗാസ മുനിസിപ്പാലിറ്റിയിലെ അടിയന്തര സമിതിയുടെ തലവനായ മുസ്തഫ ഖസാത്ത് ഗാസയിലെ സ്ഥിതിയെ 'ദുരന്തം' എന്ന് വിശേഷിപ്പിച്ചു. 'ധാരാളം ആളുകള്‍' വീടുകള്‍ വിട്ട് പലായനം ചെയ്യുന്നുണ്ടെന്നും ഭൂരിഭാഗവും 'റോഡുകളിലും തെരുവുകളിലും അഭയമില്ലാത്തവരാകാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിലെ ഏറ്റവും പുതിയ ഘട്ടത്തില്‍ 'ഗാസ നഗരത്തിലും പരിസരത്തും ക്രമേണ കൃത്യവും ലക്ഷ്യം വച്ചുള്ളതുമായ പ്രവര്‍ത്തനം' ഉള്‍പ്പെടുമെന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ സൈന്യം മുമ്പ് സാന്നിധ്യമില്ലാത്ത ചില പ്രദേശങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സൈതൂണ്‍, ജബാലിയ എന്നീ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തീവ്രത കുറയ്ക്കാനുള്ള ആഹ്വാനങ്ങള്‍

ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി നിരസിക്കുന്നതായി ജര്‍മ്മനി പറഞ്ഞു. ഇത്തരം നടപടികളിലൂടെ എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനോ വെടിനിര്‍ത്തലിനോ എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കാന്‍ ബെര്‍ലിന് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന്' വക്താവ് സ്റ്റെഫന്‍ മേയര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഗാസ സിറ്റിയിലെ ഇസ്രായേലിന്റെ സൈനിക ആക്രമണം രണ്ട് ജനതയേയും പൂര്‍ണ്ണമായ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി.