ഗാസ: സമാധാന കരാറിന് കീഴില്‍ ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി കൈമാറാന്‍ കൂടുതല്‍ സമയവും വലിയ യന്ത്രങ്ങളും വേണമെന്ന ആവശ്യം ഹമാസ് ആവര്‍ത്തിച്ചു. ഇരുപക്ഷവും തമ്മിലുള്ള രണ്ട് വര്‍ഷമായി നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച കരാറില്‍ സമ്മതിച്ചതുപോലെ ഹമാസ് ഇപ്പോഴും 15 ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കിയിട്ടില്ലെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേലിന്റെ അഭിപ്രായത്തില്‍ ഹമാസിന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ കഴിയുമെങ്കിലും മനഃപൂര്‍വം കാലതാമസം വരുത്തുകയാണ്.
കരാര്‍ പ്രകാരം എല്ലാ ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്ത് കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്നും ആരെയും തങ്ങളോടൊപ്പം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ അവരുടെ ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങട്ടെയെന്നും തങ്ങളുടെ രക്തസാക്ഷികളും മടങ്ങിവന്ന് അന്തസ്സോടെ സംസ്‌കരിക്കപ്പെടട്ടെയെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യ അല്‍-ഖാഹിറ അല്‍-അഖ്ബരിയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ഗാസയിലെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ ഉള്ളതെന്നതിനാലാണ് അവരെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടെന്നും സമയവും യന്ത്രങ്ങളും ആവശ്യപ്പെടുന്നത് ഇതുകൊണ്ടാണെന്നും പറയുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഇസ്രായേല്‍ ഇതുവരെ 250 പാലസ്തീന്‍ തടവുകാരെയും 1,718 തടവുകാരെയും തിരിച്ചയച്ചു. കൂടാതെ ഓരോ ഇസ്രായേലി ബന്ദിയുടെയും അവശിഷ്ടങ്ങള്‍ക്കായി 15 പാലസ്തീനികളുടെ മൃതദേഹങ്ങളും തിരികെ നല്‍കി. മറുവശത്ത്, ഹമാസ് 13 മൃതദേഹങ്ങള്‍ക്കൊപ്പം 20 ബന്ദികളെയും വിട്ടയച്ചു, ഇതുവരെ 15 മൃതദേഹങ്ങള്‍ ഹമാസിന്റെ പക്കലുണ്ട്.