ഇസ്രായേല്‍ ലെബനനില്‍ വീണ്ടും ബോംബ് വര്‍ഷിച്ചു; ഇറാന്‍ ഹോര്‍മുസ് അടച്ചു

ഇസ്രായേല്‍ ലെബനനില്‍ വീണ്ടും ബോംബ് വര്‍ഷിച്ചു; ഇറാന്‍ ഹോര്‍മുസ് അടച്ചു


തെഹ്റാന്‍: ലെബനനില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഒപ്പുവെച്ച ധാരണ നടപ്പാക്കുന്നതിനെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഈ നടപടി.വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കാനിരുന്നതെങ്കിലും ലെബനനില്‍ ഇസ്രായേല്‍ വ്യാപകമായ ആക്രമണം നടത്തിയതോടെ യോഗം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഇടപെടലില്‍ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ചയും ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയും ഇരുപക്ഷവും പരസ്പരം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.അമേരിക്ക കരാര്‍ ലംഘിച്ചെന്നും തെക്കന്‍ ലെബനനിലെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും ആരോപിച്ച ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡ്, ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. കടലിടുക്കിനോട് അടുക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ലെന്ന് ഇറാന്‍ നാവികസേന മുന്നറിയിപ്പും നല്‍കി.ലോകത്തെ എണ്ണ, പ്രകൃതി വാതക വിതരണത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് യുദ്ധകാലത്ത് ദീര്‍ഘനാളായി ഇറാന്‍ ഉപരോധത്തിലാക്കിയിരുന്നു. ഇതോടെ ആഗോള ഊര്‍ജ വിപണിയില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ ഈ ആഴ്ച ഒപ്പുവെച്ച പ്രാഥമിക ധാരണയുടെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ സമ്മതിച്ചിരുന്നതും സമീപ ദിവസങ്ങളില്‍ കപ്പല്‍ ഗതാഗതം പുനരാരംഭിച്ചിരുന്നതുമാണ്.ഇറാനുമായി ഉണ്ടായ കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈനിക സേന ജാഗ്രതയോടെ നിലകൊള്ളുകയാണെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.

കരാറിലെ മറുഭാഗത്തിന്റെ ബാധ്യതകള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനായി ഇറാനിയന്‍ പ്രതിനിധി സംഘം ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്ലാത്തപക്ഷം സമഗ്ര ധാരണ തന്നെ പ്രതിസന്ധിയിലാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായെ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും അടുത്ത ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് അറിയിച്ചു. ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ഉള്‍പ്പെടുന്ന അമേരിക്കന്‍ പ്രതിനിധികള്‍ ഇതിനകം അവിടെ സാങ്കേതിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയുള്‍പ്പെടെ പ്രാഥമിക ധാരണയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ സംബന്ധിച്ച് രണ്ട് മാസത്തേക്ക് നീളുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ കൂടിക്കാഴ്ച ലക്ഷ്യമിടുന്നത്.

വെള്ളിയാഴ്ച ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടര്‍ന്ന് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ചയും ആക്രമണം തുടര്‍ന്നു.

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയ്ക്കെതിരെ ഹിസ്ബുല്ല 50-ലധികം പ്രോജക്ടൈലുകള്‍ പ്രയോഗിച്ചുവെന്ന് ആരോപിച്ച് ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അലി താഹിര്‍ മലനിരകളിലേക്ക് ഇസ്രായേല്‍ സൈന്യം കടന്നുകയറാന്‍ ശ്രമിച്ചെന്നും അതിനെ തങ്ങള്‍ പ്രതിരോധിച്ചെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു.

ശനിയാഴ്ച മാത്രം 20ഓളം സ്ഥലങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ലെബനന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നബാതിയ മേഖലയില്‍ 16 പേരും സൈദോണ്‍ സമീപത്തെ ഗ്രാമത്തില്‍ ഏഴ് പേരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നിലവിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 4,000 കടന്നതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള പൂര്‍ണ അവകാശം ഹിസ്ബുല്ലയ്ക്കുണ്ടെന്ന് സംഘടനയുടെ നേതാവ് ഹസന്‍ ഫദ്‌ലല്ല വ്യക്തമാക്കി. മറുവശത്ത്, ആക്രമണത്തിന് ആക്രമണത്തിലൂടെയാണ് മറുപടി നല്‍കുന്നതെന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തെക്കന്‍ ലെബനനിലെ ജനങ്ങളില്‍ ഭീതി നിലനില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. ഏതുസമയവും വീണ്ടും പലായനം ചെയ്യേണ്ട സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.