തുര്‍ക്കിയിലെ സ്ഥാപനങ്ങളുമായി ജാമിഅ മില്ലിയ ഇസ്ലാമിയ ധാരണാപത്രം റദ്ദാക്കി

തുര്‍ക്കിയിലെ സ്ഥാപനങ്ങളുമായി ജാമിഅ മില്ലിയ ഇസ്ലാമിയ ധാരണാപത്രം റദ്ദാക്കി


ന്യൂഡല്‍ഹി: 'ദേശീയ സുരക്ഷ' ചൂണ്ടിക്കാട്ടി ജാമിഅ മില്ലിയ ഇസ്ലാമിയ എല്ലാ തുര്‍ക്കി അനുബന്ധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം താത്ക്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ തുര്‍ക്കിയെ ബഹിഷ്‌കരിക്കണമെന്ന രാജ്യവ്യാപകമായ ആഹ്വാനത്തിനിടയിലാണ് തുര്‍ക്കി സര്‍ക്കാരുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനവുമായുള്ള എല്ലാ ധാരണാപത്രങ്ങളും ജാമിയ മില്ലിയ ഇസ്ലാമിയ നിര്‍ത്തിവത്. 

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല തുര്‍ക്കിയുടെ ഇനോനു സര്‍വകലാശാലയുമായുള്ള കരാര്‍ 'ദേശീയ സുരക്ഷ' ചൂണ്ടിക്കാട്ടി റദ്ദാക്കിയതിന് പിന്നാലെയാണ് ജാമിഅ മില്ലിയയും തുര്‍ക്കി ബന്ധം അവസാനിപ്പിച്ചത്. 

ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അങ്കാറ പാകിസ്ഥാന് അമിത പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് തുര്‍ക്കിക്കെതിരെ രാജ്യവ്യാപകമായി ബഹിഷ്‌കരണ ആഹ്വാനമുണ്ടായത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തന്റെ 'പ്രിയ സഹോദരന്‍' എന്ന് വിളിച്ചതിന് പുറമേ പഞ്ചാബിലെയും ജമ്മുവിലെയും പ്രദേശങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഒരു തുര്‍ക്കി ഡ്രോണ്‍ ഉപയോഗിച്ചതായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുകയും ചെയ്തു. 

പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിനെത്തുടര്‍ന്ന് തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്ഥാനെ പിന്തുണച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹാഷ്ടാഗ് ബോയ്‌കോട്ട് തുര്‍ക്കി അസര്‍ബൈജാന്‍ ഇന്ത്യന്‍ എക്‌സില്‍ ട്രെന്‍ഡിംഗായിരുന്നു. 

കൂടാതെ, ഇന്ത്യയോട് 'ശത്രുത' നിലപാട് സ്വീകരിച്ച പാകിസ്ഥാനുമായുള്ള എയര്‍ലൈനിന്റെ ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ട്രാവല്‍ ബ്രാന്‍ഡായ ഗോ ഹോംസ്റ്റേയ്സ് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. വില്ല വാടക അഗ്രഗേറ്ററായ ഗോവ വില്ലാസ് തുര്‍ക്കി പൗരന്മാര്‍ക്ക് താമസ സൗകര്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ഹോട്ടല്‍ ബുക്കിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ട്രാവല്‍ ആന്‍ഡ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ഇക്‌സിഗോയും പ്രഖ്യാപിച്ചു.