ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച; ബുധന്‍ രാവിലെ മുതല്‍പൊതുദര്‍ശനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച; ബുധന്‍ രാവിലെ മുതല്‍പൊതുദര്‍ശനം


വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദര്‍ശനം.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും. മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് വത്തിക്കാന്റെ ഭരണചുമതല താല്‍ക്കാലികമായി കര്‍ദിനാള്‍ കെവിന്‍ ഫെരെലിന് നല്‍കിയിട്ടുണ്ട്. നയ തീരുമാനങ്ങള്‍ ആവശ്യമായി വന്നാല്‍ കര്‍ദിനാള്‍ സഭ ചേര്‍ന്ന് തീരുമാനമെടുക്കും.

മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാര്‍പാപ്പയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു.