യുഎസിലെ മൂന്നുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാനുള്ള സാധ്യതയ്ക്ക് ഭീഷണിയായി ബില്‍, പരിഭ്രാന്തി

യുഎസിലെ മൂന്നുലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാനുള്ള സാധ്യതയ്ക്ക് ഭീഷണിയായി  ബില്‍, പരിഭ്രാന്തി


വാഷിംഗ്ടണ്‍: ബരുദം നേടിയ ശേഷം മൂന്ന് വര്‍ഷം വരെ യുഎസില്‍ തുടരാനും ജോലി കണ്ടെത്താനും വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT) വര്‍ക്ക് ഓതറൈസേഷന്‍ ഇല്ലാതാക്കുന്നതിനുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതിനെത്തുടര്‍ന്ന്, ഇന്ത്യയിലും മറ്റിടങ്ങളിലും നിന്നുള്ള യുഎസിലെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്ത്രിയില്‍. ബില്‍ നിയമമായാല്‍ ഈ വിദ്യാര്‍ത്ഥികളെല്ലാം പഠനം പൂര്‍ത്തിയായ ഉടനെ രാജ്യം വിടേണ്ടിവരുമെന്ന ഭീഷണി നേരിടുകയാണ്.

മുന്‍പ് സമാനമായ നിയമം പാസാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, ഡോണാള്‍ഡ് ട്രംപ് തന്റെ ആദ്യ ടേമില്‍ ആരംഭിച്ച നടപടികള്‍ ശക്തമാക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രതിജ്ഞ നിറവേറ്റുന്നതിനാലും, കൂട്ട നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ നീക്കങ്ങളുടെ ഒരു പരമ്പരയ്ക്കിടയിലുമാണ് ഈ ബില്‍ വരുന്നത്.

ബില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യം നിലവിലുള്ള എഫ് 1, എം 1 വിദ്യാര്‍ത്ഥി വിസ ഉടമകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗംപേരും വലിയ യുഎസ്, ഇന്ത്യന്‍ ടെക്‌നോളജി കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എച്ച്-1ബി വര്‍ക്ക് വിസയിലേക്ക് മാറാന്‍ കഴിയുന്ന ജോലികള്‍ക്കായി വലിയതോതില്‍ അപേക്ഷിക്കുന്നവരാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, 2023-24 അധ്യയന വര്‍ഷത്തില്‍ യുഎസില്‍ പഠിക്കുകയോ പഠനം പൂര്‍ത്തിയാക്കുകയോ ചെയ്ത 300,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്ന് പേരും ഒപിടിക്ക് അര്‍ഹതയുള്ളവരാണ്.

'ഒപിടി വിദ്യാര്‍ത്ഥികളെ ബിരുദം നേടിയതിന് ശേഷം ഒരു വര്‍ഷത്തേക്ക് യുഎസില്‍ ജോലി കണ്ടെത്താന്‍ അനുവദിക്കുന്നു, കൂടാതെ നിങ്ങള്‍ ഒരു സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) ബിരുദധാരിയാണെങ്കില്‍ യോഗ്യതയുള്ള ഒരു യുഎസ് തൊഴിലുടമയ്‌ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതുമാണ്,
 'ബില്‍ പാസായാല്‍, മറ്റൊരു വര്‍ക്ക് വിസയിലേക്ക് മാറാനുള്ള ഓപ്ഷന്‍ ഇല്ലാതെ ഒപിടി പെട്ടെന്ന് അവസാനിച്ചേക്കാമെന്ന് ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ ലോക്വസ്റ്റിലെ പൂര്‍വി ചോത്താനി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ യുഎസ് വിടേണ്ടി വന്നേക്കാം.' നിലവില്‍, STEM അല്ലാത്ത ബിരുദധാരികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷം പോകേണ്ടിവരും.

നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുകയോ ലോകത്തിലെ മറ്റെവിടെയെങ്കിലും ജോലി അന്വേഷിക്കുകയോ ചെയ്താല്‍ ഒപിടി വിസ ഉടമകള്‍ എച്ച്-1ബിയിലേക്കുള്ള അവരുടെ മാറ്റം പെട്ടെന്നുതന്നെ വേഗത്തിലാക്കണമെന്ന് അവര്‍ പറഞ്ഞു. അതേസമയം, പുതിയ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുന്ന യുകെയിലേതു പോലുള്ള ഒരു നിയമം നേരിടേണ്ടി വന്നിരിക്കുകയാണ്.

'ഇങ്ങനെ സംഭവിച്ചാല്‍, ഏറ്റവും വലിയ പ്രത്യാഘാതം തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതും, വലിയ വിദ്യാര്‍ത്ഥി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ രണ്ട് വര്‍ഷത്തേക്ക് യുഎസ് ശമ്പളം നേടാനുള്ള സാധ്യത ഇല്ലാതാകുമെന്നും ചോത്താനി പറഞ്ഞു.

ഒപിടി റദ്ദാക്കപ്പെടാനുള്ള സാധ്യത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാകെ ബാധിക്കും. 'അവരെല്ലാം ഇപ്പോള്‍ സംശയത്തിലും ആശങ്കയിലുമാണ്'- വിദേശ പഠന പ്ലാറ്റ്‌ഫോമായ കൊളിഗിഫൈയുടെ സഹസ്ഥാപകന്‍ ആദര്‍ശ് ഖണ്ഡേല്‍വാള്‍ പറഞ്ഞു.

അവധിക്കാല പദ്ധതികള്‍ റദ്ദാക്കുന്നു

റീഎന്‍ട്രി ബുദ്ധിമുട്ടാകുമെന്ന ഭയത്താല്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ വേനല്‍ക്കാലത്ത് ഇടവേളകളില്‍ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതികള്‍ റദ്ദാക്കുകയാണ്. കോര്‍ണല്‍, കൊളംബിയ, യേല്‍ എന്നീ സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടരുതെന്ന് അനൗദ്യോഗികമായി ഉപദേശം നല്‍കിയിട്ടുണ്ട്.

വിദേശ പഠനത്തിന് ഇന്ത്യക്കാര്‍ ഇപ്പോഴും യുഎസ് തന്നെയാണ് പ്രധാന ലക്ഷ്യസ്ഥാനമായി കാണുന്നത്. എന്നാല്‍ ട്രംപ് ഭരണകൂടം വിസ പരിശോധന കര്‍ശനമാക്കിയതോടെ, പലരും കാനഡ, യൂറോപ്പ് പോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നു. വരാനിരിക്കുന്ന 2025, 2026 ബാച്ചുകളിലേക്ക് യുഎസ് ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യന്‍ അപേക്ഷകളില്‍ 20% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.

 കുട്ടികളുടെ ഭാവി മെച്ചമാക്കുന്നതിനുള്ള  ഓപ്ഷനുകളാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

'പഠനശേഷം ജോലി എന്ന ഉറപ്പാണ് കുടുംബങ്ങള്‍ക്ക് വേണ്ടത്. കാരണം യുഎസില്‍ പഠിക്കുന്നതിന് അത്രമാത്രം പണച്ചെലവുണ്ട്.  വര്‍ഷം തോറും 60,000 ഡോളര്‍ ആവശ്യമാണ്- ഖണ്ഡേല്‍വാള്‍ പറഞ്ഞു.

2023-2024 അധ്യയന വര്‍ഷത്തില്‍, യുഎസ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് റെക്കോര്‍ഡ് 43.8 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും 378,175 ജോലികള്‍ നല്‍കുകയും ചെയ്തുവെന്ന് NAFSA: അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേറ്റേഴ്‌സ് പറയുന്നു.

'കൂടാതെ, നിരവധി കമ്പനികള്‍ ചെലവ് ലാഭിക്കുന്നതിനുള്ള പഴുതുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം ഒപിടി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പ്രധാനമായും അവരുടെ കഴിവുകളും സാമര്‍ത്ഥ്യവും കൊണ്ടാണ്- നിയമ സ്ഥാപനമായ സിംഗാനിയ & കമ്പനിയുടെ സ്വകാര്യ ക്ലയന്റുകളുടെ തലവനായ കേശവ് സിംഗാനിയ പറഞ്ഞു. ഒപിടി ഇല്ലാതാക്കിയാല്‍ മറ്റ് രാജ്യങ്ങളിലേക്ക് പ്രതിഭകള്‍ പോകുന്നതിനു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ആശങ്കാകുലരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും
യുഎസ് കോളേജുകള്‍ കുടിയേറ്റ അനുകൂലികളുടെ സഹായത്തോടെ  ിന്തുണാ ശൃംഖലകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വിദേശ പഠന പ്ലാറ്റ്‌ഫോമായ ഫോറിന്‍ അഡ്മിറ്റ്‌സിന്റെ സ്ഥാപകന്‍ നിഖില്‍ ജെയിന്‍ പറഞ്ഞു.