ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തുന്നവര്‍ കൊല്ലപ്പെടുന്നു: ഗാസയില്‍ യുഎസ് പ്രതിനിധി സന്ദര്‍ശനം നടത്തും

ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തുന്നവര്‍ കൊല്ലപ്പെടുന്നു:  ഗാസയില്‍ യുഎസ് പ്രതിനിധി സന്ദര്‍ശനം നടത്തും


വാഷിംഗ്ടണ്‍/ ജറുസലേം:   ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വെള്ളിയാഴ്ച ഗാസ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.

ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുമായി ചേര്‍ന്ന് വിറ്റ്‌കോഫ് പ്രദേശം സന്ദര്‍ശിക്കുമെന്നും 'കൂടുതല്‍ ഭക്ഷണം എത്തിക്കുന്നതിനുള്ള പദ്ധതി ഉറപ്പാക്കുമെന്നും ഗാസയിലെ ഈ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് നേരിട്ട് കേള്‍ക്കാന്‍ പ്രാദേശിക ഗാസ നിവാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും' ലീവിറ്റ് പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ വിറ്റ്‌കോഫ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി 'ഫലപ്രദമായ' കൂടിക്കാഴ്ച നടത്തിയതായും പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 24 മണിക്കൂറിനുള്ളില്‍ 111 പേര്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ സഹായം തേടുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നും ഗാസയിലെ ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വടക്കന്‍ ഗാസയിലെ ഒരു ക്രോസിംഗിന് സമീപം ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ 50 ലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു ആശുപത്രി ഡയറക്ടറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സിക്കിം ക്രോസിംഗിന് സമീപമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഗാസ നഗരത്തിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് വണ്ടികളില്‍ കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.

സഹായ ലോറികള്‍ക്ക് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി ഗാസയിലെ ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. സൈന്യം 'മുന്നറിയിപ്പ് വെടിവയ്പ്പ് ' നടത്തിയെങ്കിലും 'ആളുകള്‍ മരിച്ചതായി അറിയില്ലെന്ന്'  ഇസ്രായേല്‍ സൈന്യം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിലും ബന്ദികളെ മോചിപ്പിക്കുന്നതിലും വരും ദിവസങ്ങളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍, ഹമാസിനെതിരെ പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഗാസയുടെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഗാസയിലെ മാനുഷിക പ്രതിസന്ധികള്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും വേഗതയേറിയ മാര്‍ഗം ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ്!!!' -തന്റെ ദൂതന്‍ ഇസ്രായേലിലെത്തിയതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.