ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും അറസ്റ്റില്‍

ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയും അറസ്റ്റില്‍


പ്രിന്‍സ്റ്റണ്‍(യു.എസ്): ക്യാമ്പസിനുള്ളില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറസ്റ്റിലായത്. അചിന്ത്യയെ അച്ചടക്കനടപടിയുടെ ഭാഗമായി ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സഹ വിദ്യാര്‍ത്ഥിയായ ഹസ്സന്‍ സെയിദിനൊപ്പമാണ് അചിന്ത്യയെ അറസ്റ്റ് ചെയ്തതെന്ന് പ്രിന്‍സ്റ്റണ്‍ അലുമ്നി വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയിലെ മക്കോഷ് കോര്‍ട്ട്യാര്‍ഡില്‍ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. കുത്തിയിരിപ്പ് സമരം നടത്തിയവരില്‍ നിന്ന് രണ്ടുവിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തില്‍ 110 പേരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയര്‍ന്നു.

പ്രതിഷേധം നിര്‍ത്തി ക്യാമ്പസ് വിട്ടുപോകണമെന്ന പൊതു സുരക്ഷാ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് രണ്ട് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ജെന്നിഫര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കൊടുംക്രൂരതക്ക് വിധേയരാകുന്ന പാലസ്തീനികള്‍ക്ക് വേണ്ടി തങ്ങളുടെ സുരക്ഷ പോലും കണക്കിലെടുക്കാതെ പ്രതിഷേധത്തിനായി മുന്നോട്ടുവന്ന പ്രിന്‍സ്റ്റണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര അസോസിയേറ്റ് പ്രൊഫസറായ മാക്‌സ് വെയ്‌സ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.

പ്രിന്‍സ്റ്റണ്‍ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ (എസ്ജെപി), പ്രിന്‍സ്റ്റണ്‍ പലസ്തീന്‍ ലിബറേഷന്‍ കോയലിഷന്‍, പ്രിന്‍സ്റ്റണ്‍ ഇസ്രയേലി അപാര്‍ത്തീഡ് ഡൈവെസ്റ്റ് (പിഐഎഡി) എന്നിവയുള്‍പ്പെടെയുള്ള കാമ്പസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍വകലാശാല അധികൃതരും പോലീസും രംഗത്തുണ്ട്.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ യുഎസ് ക്യാമ്പസുകളില്‍ നിന്ന് അറസ്റ്റിലായത് 550 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കുറഞ്ഞത് 61 പ്രതിഷേധകരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ, ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ 28 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ 33 പേരും അറസ്റ്റിലായി.