മധ്യപ്രദേശില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്


ജയ്പൂര്‍: മധ്യപ്രദേശില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. സൈന്യത്തിനായി ബോംബുകളും സ്ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്ന ഖമാരിയയിലെ സെന്‍ട്രല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ മൂന്നുപേര്‍ ഫാക്ടറിയിലെ ജീവനക്കാരാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫാക്ടറിയുടെ എഫ് -6 വിഭാഗത്തില്‍ ബോംബ് നിര്‍മ്മാണ പ്രക്രിയയ്ക്കിടെ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ച് ഫാക്ടറിക്ക് സമീപം താമസിക്കുന്നവര്‍ വീടുകളില്‍നിന്നും പുറത്തേക്ക് ഇറങ്ങിയോടി. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ ചില ഭാഗങ്ങള്‍ പൂര്‍ണമായും നിലംപൊത്തി. ഇതിനടയില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയമുണ്ട്.

ഫാക്ടറിയുടെ ജനറല്‍ മാനേജരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയെങ്കിലും ഔദ്യോഗിക പ്രസ്താവനകള്‍ നടത്താന്‍ ആരും തയ്യാറായില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഡിഫന്‍സ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പ്രധാന ആയുധ നിര്‍മ്മാണ യൂണിറ്റാണ് ഖമരിയ ഓര്‍ഡനന്‍സ് ഫാക്ടറി. സംഭവത്തില്‍ സൈന്യവും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അന്വേഷണത്തിന് ഉത്തരവിട്ടതായി ചില റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തിനുശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.