സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി എന്‍ ഡി എയുടെ സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ അദ്ദേഹം  പോള്‍ ചെയ്ത 767 വോട്ടില്‍ 452 വോട്ടുകള്‍ നേടി.  152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 24 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചു. ബി ആര്‍ എസ്, ബി ജെ ഡി, അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആര്‍ എസ് എസിലൂടെ നേതൃത്വത്തിലേക്കെത്തിയ സി പി രാധാകൃഷ്ണന്‍ തമിഴ്‌നാട് ബി ജെ പി അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നേരത്തെ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. 2020 മുതല്‍ 2022 വരെ ബി ജെ പിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.

ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ എന്ന സി പി രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ ആര്‍ എസ് എസിലെത്തി. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ല്‍ ബി ജെ പിയുടെ തമിഴ്നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റായി. സംസ്ഥാന പ്രസിഡന്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റര്‍ രഥയാത്ര രാധാകൃഷ്ണന്‍ നടത്തിയിരുന്നു. 

1998-ല്‍ കോയമ്പത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999-ല്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എം പിയായിരുന്ന കാലത്ത്, ടെക്സ്‌റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റി (പിഎസ്യു)യിലും ധനകാര്യത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സ്പെഷ്യല്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

2016ല്‍ രാധാകൃഷ്ണനെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ തെലങ്കാന ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും രാധാകൃഷ്ണന്‍ നിയോഗിക്കപ്പെട്ടു. 2024 ജൂലൈ 31നാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചത്. 

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ രാധാകൃഷ്ണന്‍ ടേബിള്‍ ടെന്നീസില്‍ കോളേജ് ചാമ്പ്യനും ദീര്‍ഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യു കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, ഹോളണ്ട്, തുര്‍ക്കി, ചൈന, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍, തായ്ലന്‍ഡ്, ഈജിപ്ത്, യു എ ഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.