സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും വ്യാജ ബോംബ് ഭീഷണി

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും വ്യാജ ബോംബ് ഭീഷണി


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ക്കുള്ള ബോംബ് ഭീഷണി നിലനില്‍ക്കെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. ഡല്‍ഹി, ഹൈദരാബാദ് സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണിസന്ദേശം ലഭിച്ചത്. വ്യാജഭീഷണിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.

ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം. ഈ സ്ഫോടനത്തില്‍ പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണെന്നാണ് നിഗമനം. ബോംബ് സ്ഫോടനത്തില്‍ സ്‌കൂള്‍ മതിലും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. ഈ സംഭവത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവസ്ഥലത്ത്, വെള്ളപ്പൊടി വിതറിയിരുന്നു. സ്‌ഫോടനത്തിനുമുന്‍പ് ഒരു വെള്ള ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ സ്ഥലത്ത് എത്തിയിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖലിസ്ഥാന്‍ മാര്‍ക്കോടെ 'ജസ്റ്റിസ് ലീഗ് ഇന്ത്യ' എന്ന ടെലഗ്രാം ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. ഖലിസ്ഥാന്‍ വാദികള്‍ക്കുനേരേയുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് പ്രതികാരമായാണ് സ്‌ഫോടനമെന്നാണ് ഇതിലെ സന്ദേശം. ഈ ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ ആപ്പായ ടെലിഗ്രാമിന് ഡല്‍ഹി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിആര്‍പിഎഫ് സംഘം തിങ്കളാഴ്ച രാവിലെ സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.